ഭക്ഷണത്തിന് പകരം സ്ത്രീകളോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ട് സൈനികർ; ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനിൽ നരകജീവിതം നയിച്ച് സ്ത്രീകൾ

ഓംബുർമാൻ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനി ഭക്ഷണത്തിനു പകരം സ്ത്രീകളോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ട് സൈനികർ. മനുഷ്യ മന:സാക്ഷിയെ ലജ്ജിപ്പിക്കുന്ന സംഭവം ‘ദി ഗാർഡിയൻ’ ആണ് റിപ്പോർട്ട് ചെയ്തത്. ഭക്ഷണ സംഭരണശാലകൾ സൈനികരുടെ കൈവശമായതോടെയാണു സൈനികരുടെ ചൂഷണത്തിന് സ്ത്രീകൾ ഇരകളാവുന്നത്. രാജ്യത്തുനിന്നും രക്ഷപ്പെട്ടെത്തിയ 24 സ്ത്രീകളാണു സൈന്യത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്.
പ്രായമായ മാതാപിതാക്കൾക്കും 18 വയസ്സുള്ള മകൾക്കും ഭക്ഷണം ലഭിക്കാൻ മറ്റൊരു പോംവഴിയുമില്ല. എന്റെ മകളെ ഭക്ഷണം തേടി ഞാൻ ഒരിക്കലും പുറത്തേക്ക് അയച്ചിട്ടില്ല, ഒരു സ്ത്രീ പറഞ്ഞു. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആഭ്യന്തര ഏറ്റുമുട്ടല്‍ രൂക്ഷമായത്. ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ കീഴിലുള്ള സായുധസേനയും മുഹമ്മദ് ഹംദാൻ ഹെമെഡി ദഗാലോയുടെ കീഴിലുള്ള അർദ്ധസൈനികവിഭാഗമായ ദ്രുതകർമ്മസേനയും തമ്മിൽ പോരാടിക്കൊണ്ടിരിക്കുകയാണ്.
കടുത്ത പട്ടിണിയാണ് സുഡാൻ നേരിടുന്നത്. 25.6 മില്യൺ ആളുകൾ കടുത്ത ഭക്ഷ്യക്ഷാമംനേരിടുന്നുണ്ട്. അന്തർദേശീയ തലത്തിൽ രാജ്യത്തേക്ക് എത്തുന്ന സഹായങ്ങളും വിമതസേന തടയുകയാണ്.
സുഡാനിലെ സംഘർഷത്തിൽ പതിനായിരക്കണക്കിന് ആളുകൾ മരിക്കുകയും 10 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സൈനികകേന്ദ്രങ്ങളിൽനിന്നു നിരന്തരം ആക്രമണത്തിന്റെ ശബ്ദങ്ങളുംമറ്റും കേൾക്കാറുണ്ടെങ്കിലും പരാതിപ്പെടാൻ ആരുമില്ലെന്നും സ്ത്രീകൾ പറയുന്നു.