യുവതി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ചമച്ചത് ഓഫീസിൽ നിന്നും അവധിയെടുക്കാൻ; 3.2 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് കോടതി

ഓഫീസിൽ നിന്നും അവധിലഭിക്കാനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ചമച്ച യുവതിക്ക് 3.2 ലക്ഷം രൂപ പിഴശിക്ഷ വിധിച്ച് കോടതി. സിങ്കപ്പൂരിലാണ് സു ക്വിൻ എന്ന ചൈനിയ് യുവതിക്ക് കോടതി വൻ തുക പിഴയിട്ടത്. ഇടിസി സിംഗപ്പൂർ എസ്ഇസി ലിമിറ്റഡിൽ സോഫ്റ്റ്‍വെയർ ഡെവലപ്പറായിരുന്നു മുപ്പത്തേഴുകാരിയായ സു ക്വിൻ. തുടർച്ചയായി ലീവെടുക്കുന്നത് മേലധികാരികളുടെ അപ്രീതിക്ക് കാരണമാകുമെന്ന് ഭയന്നാണ് യുവതി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ചമച്ചത്. എന്നാൽ, അത് പിന്നീട് യുവതിക്ക് വൻപണിയായി മാറുകയായിരുന്നു.
യുവതിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനൊപ്പം അമ്മയ്ക്കും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലായിരുന്നു യുവതി ലീവെടുത്തത്. എന്നാൽ, ഇങ്ങനെ തുടർച്ചയായി ലീവെടുക്കുന്നത് കമ്പനിയിൽ തന്റെ മതിപ്പില്ലാതാക്കുമോ എന്ന് സു ക്വിൻ ഭയന്നു. അങ്ങനെ ജോലി സ്ഥലത്ത് തന്നെ കുറിച്ച് ഒരു മോശം അഭിപ്രായം ഇല്ലാതിരിക്കാൻ വേണ്ടിയാണ് യുവതി ഒരു പഴയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയൊരെണ്ണം വ്യാജമായി സൃഷ്ടിച്ചത്.
പഴയ മെഡിക്കൽ സർട്ടിഫിക്കറ്റിലെ യഥാർത്ഥ തീയതികൾ മാറ്റി താൻ ലീവെടുത്ത ദിവസം വരെയാക്കി മാറ്റുകയായിരുന്നു. പിന്നീട്, ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ സത്യം മനസിലാകാതിരിക്കാൻ അതിലും കൃത്രിമത്വം കാണിച്ചു. എന്നാൽ, പിന്നീട് നടന്ന വിശദമായ പരിശോധനക്കിടെയാണ് ക്യു ആർ കോഡിൽ പ്രശ്നമുള്ളതായി കണ്ടെത്തിയത്.
ഒറിജിനൽ വേണമെന്ന് പറഞ്ഞപ്പോൾ, യുവതി വീണ്ടും ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി വ്യാജമായി ഉണ്ടാക്കിയെടുത്തു. എന്നാൽ, അതും വ്യാജമാണ് എന്ന് കണ്ടെത്തിയതോടെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അതിന് മുമ്പ് തന്നെ താൻ രാജി വയ്ക്കുന്നതായി യുവതി കമ്പനിയെ അറിയിക്കുകയും ചെയ്തു.
ഗുരുതരമായി അസുഖം ബാധിച്ച അമ്മയെ നോക്കുന്നതിന് വേണ്ടി ചൈനയിലെ വീട്ടിൽ നിൽക്കാനായി അമ്മയുടെ വ്യാജമരണ സർട്ടിഫിക്കറ്റും അവൾ ഉണ്ടാക്കിയതായി പിന്നീട് കണ്ടെത്തി. മാത്രമല്ല, പിരിച്ചുവിട്ടതിന് പിന്നാലെ അവൾക്കെതിരെ കമ്പനി നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. പിന്നാലെയാണ് 3.2 ലക്ഷം രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.