താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശവാദം; കാവിക്കൊടി ഉയർത്തി ജലാഭിഷേകം നടത്തി; യുവതി സിഐഎസ്എഫ് കസ്റ്റഡിയിൽ

ആഗ്ര: താജ്മഹലിൽ ജലാഭിഷേകം നടത്തുകയും കാവിപതാക ഉയർത്തുകയും ചെയ്ത യുവതി കസ്റ്റഡിയിൽ. മീരാ റാത്തോഡ് എന്ന യുവതിയാണ് പിടിയിലായത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. വലതുപക്ഷ സംഘടനയായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി (എബിഎച്ച്എം) ബന്ധമുള്ളയാളാണ് മീരാ റാത്തോഡ്.
ചരിത്ര സ്മാരകമായ താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ടാണ് യുവതി താജ്മഹലിൽ ജലാരാധന നടത്തുകയും കാവി പതാക ഉയർത്തുകയും ചെയ്തത്. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും വീഡിയോകൾ പകർത്തിയ ആളെ ഞങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും സിഐഎസ്എഫ് അറിയിച്ചു. ഉടൻ തന്നെ യുവതിയെ പൊലീസിന് കൈമാറുകയും സംഭവത്തെക്കുറിച്ച് ഔപചാരികമായി പരാതി നൽകുകയും ചെയ്യുമെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട താജ് മഹലിൽ സമാനമായ ആചാരം നടത്തിയെന്നാരോപിച്ച് രണ്ട് ദിവസം മുമ്പ് ഇതേ സംഘടനയിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.