മനീഷ് സിസോദിയയുടെ രാജിയ്ക്ക് പിന്നാലെ പകരക്കാരി; ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി;ആരാണ് അതിഷി മർലേന സിങ് ?

 മനീഷ് സിസോദിയയുടെ രാജിയ്ക്ക് പിന്നാലെ പകരക്കാരി; ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി;ആരാണ് അതിഷി മർലേന സിങ് ?

അരവിന്ദ് കെജ്രിവാളിന് പിൻഗാമിയായി അതിഷി മര്‍ലേന സിങ് ഡല്‍ഹി മുഖ്യമന്ത്രി പദവിയിലേക്ക്. ചുരുങ്ങിയകാലം കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവ്, പക്വമായ പെരുമാറ്റം, ഡൽഹിയിലെ ജനപ്രിയ പദ്ധതികൾക്ക് പിന്നിലെ കരം, രാജ്യതലസ്ഥാനത്തെ വനിതാ മുഖം അങ്ങനെ നിരവധിയുണ്ട് അതിഷിയ്ക്ക് ശക്തിയായി. സുഷമ സ്വരാജിനും ഷീല ദീക്ഷിനും ശേഷം ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിത കൂടിയാണ് അതിഷി സിങ്.

മുഖ്യമന്ത്രിയെ കെജ്രിവാള്‍ തന്നെ തെരഞ്ഞെടുക്കട്ടെയെന്ന് ദിലീപ് പാണ്ഡേ എംഎല്‍എ നിര്‍ദേശിച്ചു. അതിഷിയുടെ പേര് കെജ്രിവാള്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റ് എംഎല്‍എമാര്‍ അത് അംഗീകരിക്കുകയും പാര്‍ലമെന്ററി പാര്‍ട്ടി നേതാലവായി അവരെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയുമായിരുന്നു. കെജ്രിവാള്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് അവര്‍.

ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ മുന്നില്‍ നിന്നയാളെന്ന നിലയിലാണ് അതിഷി പ്രസക്തയാകുന്നത്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പൂര്‍വ്വവിദ്യാര്‍ത്ഥിയും റോഡ്‌സ് സ്‌കോളറുമായ ഇവര്‍ കല്‍ക്കാജിയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായതിന് ശേഷമാണ് നാല്പത്തിമൂന്നുകാരിയയായ അതിഷി മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. സിസോദിയയെ സ്ഥാനത്തേക്ക് അതിഷിയെയായിരുന്നു അന്ന് കെജ്രിവാൾ മന്ത്രിസഭയിൽ നിയോഗിച്ചത്. കെജ്രിവാൾ സർക്കാരിന്റെ വികസനങ്ങൾ ഐക്യരാഷ്ട്ര സഭയിൽ അടക്കം അവതരിപ്പിച്ച് ഏറെ പ്രശംസ പറ്റിയിട്ടുണ്ട് അതിഷി.

സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ ആരംഭിക്കുക, സാധാരണക്കാർക്കുതകും വിധത്തിൽ, സ്വകാര്യ സ്ഥാപനങ്ങളിൽ ഫീസ് ക്രമീകരിക്കുക, വിദ്യാർഥികളുടെ മാനസികമായ ക്ഷേമത്തിന് ഊന്നൽ നൽകുന്ന ഹാപ്പിനസ് പാഠ്യപദ്ധതി തുടങ്ങി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മാറ്റങ്ങളും അതിഷിയുടെ നേതൃത്വത്തിൽ ഡൽഹി സർക്കാർ നടപ്പിലാക്കി. ഇതിൽ എടുത്ത് പറയേണ്ട പദ്ധതികളിൽ ഒന്നായിരുന്നു ഹാപ്പിനസ് പാഠ്യപദ്ധതി. ഡൽഹിയിലെ വിദ്യാർഥികൾക്കിടയിൽ നടപ്പിലാക്കി വൻ വിജയത്തിലായ പദ്ധതികളിലൊന്നായിരുന്നു ഹാപ്പിനസ് പാഠ്യപദ്ധതി. 2018 ജൂലൈയിലായിരുന്നു ഹാപ്പിനസ് പാഠ്യപദ്ധതി ഡൽഹിയിൽ നടപ്പിലാക്കുന്നത്.

കെജ്രിവാള്‍ കൂടി അറസ്റ്റിലായതിന് ശേഷം പാര്‍ട്ടിയുടെ നിലപാടുകള്‍ സമ്മേളങ്ങളിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രഖ്യാപിച്ചിരുന്നത് അതിഷിയായിരുന്നു. കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലായിരുന്നപ്പോള്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കെജ്രിവാള്‍ നിയോഗിച്ചത് അതിഷിയെയായിരുന്നു. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേന ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു.

മുഖ്യമന്ത്രി പദം രാജിവെക്കുകയാണെന്ന് ജയില്‍ മോചിതനായ ശേഷം കെജ്രിവാള്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകളും സജീവമായി. മുഖ്യമന്ത്രി പദത്തില്‍ എത്താന്‍ സാധ്യതയുണ്ടായിരുന്ന അഞ്ച് പേരുകളില്‍ ഒന്നാമത്തേത് അതിഷിയുടേതായിരുന്നു. ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ജനവിധി നേടിയതിനു ശേഷം മാത്രമേ ഇനി അധികാര സ്ഥാനങ്ങളില്‍ തിരികെയെത്തൂ എന്നാണ് കെജ്രിവാളും മനീഷ് സിസോദിയയും പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിലാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. കെജ്രിവാള്‍ രാജി വെക്കുന്നതോടെ ഒരു ഇടക്കാല മുഖ്യമന്ത്രി സ്ഥാനം മാത്രമേ ആവശ്യമായി വരുന്നുള്ളു. എങ്കിലും അതിഷിയെ പോലെ പ്രമുഖയായ ഒരാളെ മുഖ്യമന്ത്രിയാക്കുകയാണ് ആം ആദ്മി ചെയ്തിരിക്കുന്നത്. ഭാര്യയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് കെജ്രിവാളിന്റെ രാജിയെന്ന ബിജെപി പരിഹാസത്തിന് മറുപടി കൂടിയാണ് ഈ നടപടി.

1981-ൽ ജനിച്ച അതിഷി സ്പ്രിങ് ഡെയിൽ സ്കൂളിൽ നിന്നായിരുന്നു ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. ബിരുദാനന്തര ബിരുദ പഠനത്തിനായി ഓക്സ്ഫഡിലേക്ക്. ശേഷം ഓക്സ്ഫഡിൽ തന്നെ ഗവേഷകയായും അതിഷി പ്രവർത്തിച്ചു.

2013-ലാണ് രാഷ്ട്രീയ പ്രവേശനം. ഓക്സ്ഫഡിൽ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിയ അതിഷി, സാധാരണക്കാർക്കിടയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചു തുടങ്ങിയത്. താഴെത്തട്ടിലുള്ള കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ളവയിൽ അതിഷി പ്രവർത്തനം കേന്ദ്രീകരിച്ചു. ഉത്തർപ്രദേശിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്ത അതിഷി പല എൻ.ജി.ഒകൾക്ക് വേണ്ടിയും പ്രവർത്തിച്ചു. അതുവരെ രാഷ്ട്രീയ പ്രവേശം ചിന്തിച്ചിട്ടില്ലായിരുന്ന അതിഷിയെ പ്രശാന്ത്‌ ഭൂഷണാണ്‌(മുൻ എഎപി അംഗം, പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു) എഎപിയിലേക്ക് അടുപ്പിച്ചത്. 2013-ൽ ആംആദ്മി പാർട്ടിയിൽ ചേരുമ്പോൾ അതിഷിയുടെ കാഴ്ചപ്പാടുകൾ തന്നെയായിരുന്നു ആംആദ്മി പാര്‍ട്ടിയും മുന്നോട്ടുവച്ചത്‌.

2012-ൽ മാത്രം രൂപീകരിച്ച ഒരു പാർട്ടി വൈകാതെ തന്നെ രാജ്യതലസ്ഥാനത്തെ ഭരണം പിടിച്ചപ്പോള്‍ അതിഷി പാർട്ടിയുടെ പ്രധാന ഘടകമായി മാറിക്കഴിഞ്ഞിരുന്നു. അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി എത്തിയ പാർട്ടി 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത അട്ടിമറിയുമായിരുന്നു. ചൂലുമായെത്തി ഒരു പാർട്ടി രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചപ്പോൾ അതിന്റെ തലപ്പത്ത് കെജ്രിവാൾ എന്ന ഐഐടിക്കാരനായിരുന്നു. 70 സീറ്റുകളിൽ 67 എണ്ണവും തൂത്തുവാരിയപ്പോൾ കെജ്രിവാളിന്റെ കൂടെ വിജയാഘോഷത്തിൽ പങ്കുചേരാൻ അതിഷിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *