താജ്മഹലിനുള്ളില്‍ ജലാഭിഷേകം; വെള്ളക്കുപ്പികള്‍ക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കി

ന്യൂഡൽഹി: താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധനം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. സന്ദർശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികൾ കൊണ്ടുവരുന്നതിനാണ് നിരോധനം. താജ്മഹലിനുള്ളില്‍ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പിടിയിലായ പശ്ചാത്തലത്തിലാണ് ഈ നീക്കം.
താജ്മഹലിന്റെ ചമേലി ഫാർഷ് മുതൽ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് വെള്ളക്കുപ്പികൾ നിരോധിച്ചിരിക്കുന്നത്. അതേസമയം ഈ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചൂടുകാലത്ത് വെള്ളക്കുപ്പികളില്ലാതെ വിനോദസഞ്ചാരികള്‍ക്ക് താജ്മഹലിലെ കാഴ്ചകള്‍ കാണാന്‍ കഴിയില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊടും ചൂടില്‍ സന്ദര്‍ശകര്‍ തലകറങ്ങി വീഴുന്നത് സംഭവങ്ങള്‍ പോലും ഉണ്ടാവാറുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളക്കുപ്പികള്‍ വിലക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. വിദേശ സഞ്ചാരികളും താജ്മഹലിലേക്ക് വരുന്നത് കുറയുമെന്നും പ്രദേശവാസികളും ടൂറിസം ജീവനക്കാരും പറയുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ടുപേര്‍ താജ്മഹലിനുള്ളില്‍ ജലം ഒഴിച്ചത്. ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചെറിയ കുപ്പിയിലാണ് ഇവര്‍ വെള്ളം കൊണ്ടുവന്നത്. താജ്മഹല്‍ ചരിത്രസ്മാരകമല്ലെന്നും ശിവക്ഷേത്രമാണെന്നുമാണ് ഇവരുടെ വാദം.