വട്ടവടയിലെ തടയണ നിർമാണം നിർത്തണം: പിണറായിക്ക് സ്റ്റാലിന്റെ കത്ത്

 വട്ടവടയിലെ തടയണ നിർമാണം നിർത്തണം: പിണറായിക്ക് സ്റ്റാലിന്റെ കത്ത്

ചെന്നൈ∙ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനും പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇടുക്കി വട്ടവടയിൽ ചിലന്തിയാറിനു കുറുകെ തടയണ (ചെക്ക് ഡാം ) നിർമിക്കുന്നത് നിർത്തിവയ്‌ക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്തയച്ചു.

അമരാവതി നദിയുടെ പോഷകനദിയായ ചിലന്തിയാർ ഇടുക്കി ജില്ലയിലൂടെയാണ് ഒഴുകുന്നത്. കേരളം തടയണ നിർമിച്ചാൽ അമരാവതി നദിയിൽ വെള്ളം കുറയുകയും തമിഴ്നാട്ടിലേക്കുളള നീരൊഴുക്കിനെ ബാധിക്കുകയും ചെയ്യുമെന്ന് തമിഴ് കർഷകർ ഭയക്കുന്നതായി കത്തിൽ പറയുന്നു. തടയണയുടെ വിവരങ്ങൾ തമിഴ്നാടുമായോ കാവേരി നദീജല മാനേജ്മെന്റ് അതോറിറ്റിയുമായോ കേരളം പങ്കുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ തമിഴ്നാട് ജലവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരം ചിലന്തിയാറിലെ തടയണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണം.

ഭവാനി, അമരാവതി നദികളിൽ കേരളം ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു. തടയണ നിർമാണം നിർത്തിക്കാൻ സംസ്ഥാനം അടിയന്തര ഇടപെടൽ നടത്തണമെന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ, എംഡിഎംകെ നേതാവ് വൈകോ എന്നിവരുടെ സമ്മർദത്തെത്തുടർന്നാണ് സ്റ്റാലിന്റെ നടപടി. തടയണ നിർമാണം നടക്കുന്ന വട്ടവടയിൽ തമിഴ്നാട് ജലവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *