ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതു മാറ്റി; കുറ്റബോധമുണ്ട്, ഒന്നും അറിഞ്ഞു കൊണ്ടല്ലായെന്ന് പ്രതി

 ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതു മാറ്റി; കുറ്റബോധമുണ്ട്, ഒന്നും അറിഞ്ഞു കൊണ്ടല്ലായെന്ന് പ്രതി

കൊല്ലം ∙‌ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസ് കൊലചെയ്യപ്പെട്ട കേസിൽ പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതു മാറ്റി. വിടുതൽ ഹർജി തള്ളിയ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് ഹാജരാക്കാൻ സാവകാശം നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദിന്റെ തീരുമാനം. കേസ് 14ന് വീണ്ടും പരിഗണിക്കും. അന്ന് പ്രതി കൊട്ടാരക്കര കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപിനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

കേസിന്റെ വിചാരണ നടപടി ഏതു സമയത്തും ആരംഭിക്കാൻ പ്രോസിക്യൂഷൻ തയാറാണെന്നും നിലവിൽ സ്റ്റേ ഉത്തരവ് ഇല്ലാത്ത സാഹചര്യത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് കാലതാമസം ഉണ്ടാകരുതെന്നൂം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.

കുറ്റബോധമുണ്ട്. ഒന്നും അറിഞ്ഞു കൊണ്ടല്ല’ – ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് കൈകൂപ്പി നിറകണ്ണുകളോടെ പറഞ്ഞു. കോടതിയിൽ നിന്നു പുറത്തേക്ക് കൊണ്ടുവന്നപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സന്ദീപ്. കേസിൽ അറസ്റ്റിലായ പ്രതി അന്നുമുതൽ റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *