യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; വെള്ളം കുടിപ്പിച്ച് ട്രംപിൻ്റെ ചോദ്യങ്ങൾ; തിരിച്ചടിച്ച് ബൈഡൻ, ചൂടുപിടിച്ച് സംവാദം

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സംവാദത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് സ്ഥാനാർത്ഥികള്‍. പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ ഡമോക്രാറ്റ് പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡനും, മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സംവാദത്തിന് ഏറെ സവിശേഷതകളുണ്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിലവിലെ പ്രസിഡന്റും മുന്‍ പ്രസിഡന്റും തമ്മിലുള്ള സംവാദം നടക്കുന്നത്.
പരസ്പരം ഷേക്ക് ഹാന്‍ഡ് നല്‍കാതെ ആരംഭിച്ച സംവാദത്തില്‍ സാമ്പത്തിക പ്രശ്നങ്ങൾ, വിദേശനയം, അന്താരാഷ്ട്ര പ്രതിസന്ധികൾ, രാജ്യത്തിൻ്റെ കുടിയേറ്റ പ്രതിസന്ധി, അമേരിക്കൻ ജനാധിപത്യത്തിൻ്റെ നിലവിലെ അവസ്ഥ എന്നിവയെല്ലാം ചർച്ചാ വിഷയമായി. യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് നടന്ന സംവാദം സിഎൻഎൻ ആയിരുന്നു സംഘടിപ്പിച്ചത്. . 90 മിനിറ്റ് ദൈർഘ്യമുള്ള സംവാദത്തിന് സ്റ്റുഡിയോ പ്രേക്ഷകരുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
സമ്പദ്‌വ്യവസ്ഥയിലും ലോക വേദിയിലും പരാജയമെന്ന് വിശേഷിപ്പിച്ച ട്രംപ് ജോ ബൈഡനെതിരെ സംവാദത്തില്‍ ആഞ്ഞടിച്ചു. ബൈഡന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ട്രംപിന്റെ വാക്കുകളുടെ ചടുലത കൈവരിക്കാന്‍ നിലവിലെ പ്രസിഡന്റിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ പലപ്പോഴും ഇടറുന്നുണ്ടായിരുന്നു. താരതമ്യേന മൃദുഭാഷായിയ ബൈഡന്‍ തന്റെ പതിവ് ശൈലിയില്‍ തന്നെ സംസാരിച്ചപ്പോള്‍ ട്രംപ് പലപ്പോഴും വാക്കുകള്‍ക്ക് മൂർച്ച കൂട്ടി.
വൈറ്റ് ഹൗസിലെ ആദ്യത്തെ കുറ്റവാളി ട്രംപായിരിക്കുമെന്നായിരുന്ന് ട്രംപിനെ ലക്ഷ്യമിട്ടുകൊണ്ട് ബൈഡന്‍ പറഞ്ഞു. “നിങ്ങൾക്കുള്ള എല്ലാ കുറ്റങ്ങളേയും കുറിച്ച് ചിന്തിക്കുക. ഒരു സ്ത്രീയെ പൊതുസ്ഥലത്ത് അപമാനിച്ചതിന്, നിങ്ങളുടെ ഭാര്യ ഗർഭിണിയായിരിക്കെ രാത്രിയിൽ ഒരു പോൺ താരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനൊക്കെ എത്ര ബില്യൺ ഡോളർ സിവിൽ പെനാൽറ്റിയായി നിങ്ങൾ നല്‍കി. ” ബൈഡന്‍ പറഞ്ഞു.