നരബലി വരെ സാധാരണമായിരുന്ന പ്രദേശം; ദുർമന്ത്രവാദങ്ങളുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന ഗ്രാമത്തിന്റെ കഥ

കേരളം വീണ്ടും അന്ധവിശ്വാസങ്ങളുടെയും ദുർമന്ത്രവാദത്തിന്റെയും പേരിൽ വാർത്തകളിൽ നിറയുകയാണ്. ഇക്കുറി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ് കേരളത്തിൽ തനിക്കെതിരെ ശത്രിസംഹാര പൂജയും പഞ്ച മൃഗബലിയും നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. യോഗക്ഷേമ സഭയും രാജരാജേശ്വരി ക്ഷേത്രം ഭാരവാഹികളും മന്ത്രിയും ഉൾപ്പെടെയുള്ളവർ ഡി കെ ശിവകുമാറിന്റെ ആരോപണത്തെ തള്ളിക്കളഞ്ഞെങ്കിലും മലയാളികൾക്ക് ദുർമന്ത്രവാദം അത്ര പരിചയമില്ലാത്ത ഒന്നല്ല. ഇന്നും ആൾദൈവങ്ങൾ അരങ്ങുതകർക്കുകയും സമീപ കാലത്തു പോലും നരബലി ഉൾപ്പെടെ നടക്കുകയും ചെയ്ത നാടാണ് കേരളം. കേരളത്തിൽ ഏറ്റവും ലാഭകരമായി നടത്താൻ പറ്റുന്ന ബിസിനസ്സായി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മാറിക്കഴിഞ്ഞു. എന്നാൽ, ദുർമന്ത്രവാദം ജന്മമെടുത്തത് കേരളത്തിലല്ല. എന്നാൽ ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനത്തെ ഒരു ഗ്രാമത്തിലാണ്. ദുർമന്ത്രവാദം പിറവിയെടുത്ത ആ ഗ്രാമത്തിന്റെ കഥ ഒന്നറിഞ്ഞു വരാം…
അസാമിലെ മയോംഗ് എന്ന പ്രദേശമാണ് ദുർമന്ത്രവാദങ്ങളുടെ ജന്മസ്ഥലം എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. അസമിലെ മോറിഗാവ് ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗുവാഹത്തി നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ബ്രഹ്മപുത്ര നദിയുടെ തീരത്താണ് ഈ പ്രദേശം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മനോഹാരിതയുടെ പൈതൃകം പേറുന്ന ഇടം. വന്യജീവികളാൽ സമ്പന്നമായ വനങ്ങളും മനോഹരങ്ങളായ നദീതീരങ്ങളും ഈ ഗ്രാമത്തിലേക്ക് ലോകത്തെ ആകർഷിക്കുന്നു. പുരാവസ്തു തീർത്ഥാടനം, ഇക്കോ-ടൂറിസം, സാഹസിക വിനോദസഞ്ചാരം, സാംസ്കാരിക വിനോദസഞ്ചാരം, നദീതട വിനോദസഞ്ചാരം എന്നിവ കാരണം മയോങ്ങ് ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. എന്നാൽ ഇവിടെയത്തുന്ന ഭൂരിപക്ഷത്തിനും താത്പര്യം ഭൂപ്രകൃതി ആസ്വദിക്കാനല്ല. മറിച്ച്, മന്ത്രവാദത്തെ കുറിച്ച് അറിയാനും പഠിക്കാനുമാണ്.
ഇതിഹാസമായ മഹാഭാരതത്തിൽ പോലും മയോംഗിനെക്കുറിച്ച് പരാമർശമുണ്ട്. പാണ്ഡവരിൽ ഭീമസേനന്റെ പുത്രനായ ഘടോൽക്കചൻ മയോംഗ് നിവാസികളിൽ നിന്നാണ് മായാവിദ്യകൾ പഠിച്ചതെന്നാണ് ഐതിഹ്യം പറയുന്നത്. പ്രാഗ്ജ്യോതിഷ്പുര എന്ന ആസാമിന്റെ പഴയ പേരിനൊപ്പമാണ് മഹാഭാരതത്തിൽ മയോംഗിന്റെ പേരുമുള്ളത്. ഘടോൽക്കചൻ ഈ ഗ്രാമത്തിലെത്തി മായാവിദ്യകൾ പഠിച്ചെന്നും ഈ വിദ്യകളെല്ലാം മഹാഭാരത യുദ്ധത്തിൽ പയറ്റിയെന്നുമാണ് ഐതീഹ്യം.
ഈ ഗ്രാമത്തിലുള്ളവർ തലമുറകളായി മാന്ത്രിക വിദ്യകൾ കൈമാറിപോരുന്നു. പ്രാചീനകാലം മുതൽ തന്നെ മയോംഗിലുള്ളവർക്ക് ദുർമന്ത്രവാദവും, ആവാഹനവുമെല്ലാം വശമാണ്. ദേസ്, ഒദോ എന്നിങ്ങനെ രണ്ട് വിഭാഗക്കാരാണ് മയോംഗിൽ മന്ത്രവാദം നടത്തിയിരുന്നത്. മനുഷ്യനേയും മൃഗങ്ങളേയും അപ്രത്യക്ഷമാക്കുക, മനുഷ്യനെ മൃഗമാക്കി മാറ്റുക, ആക്രമിക്കാൻ വരുന്ന ക്രൂര മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കുക തുടങ്ങി നിരവധി വിദ്യകൾ ഇവർക്ക് അറിയാമായിരുന്നത്രേ. പറക്കാൻ സഹായിക്കുന്ന ഉറാംഗ്, അപ്രത്യക്ഷമാക്കുന്ന ഊക്കി, വന്യജീവികളെ നിശബ്‌ദമാക്കുന്ന ബാഗ് ബന്ദ എന്നിവയാണ് ചില ദുർമന്ത്രവാദങ്ങളുടെ പേരുകൾ. ഇതിലൊന്നും ഒതുങ്ങുന്നതായിരുന്നില്ല ഇവിടുത്തെ മന്ത്രവാദം. നരബലി വരെ ഇവിടെ നടന്നിരുന്നു എന്നതിന് തെളിവുകൾ പിൽക്കാലത്ത് ലഭിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും പണ്ടേ ഈ ഗ്രാമത്തിന്റെ ഖ്യാതി എത്തിയിരുന്നു. വിദൂര ദേശങ്ങളിൽ നിന്നുപോലും ഇവിടേക്ക് മന്ത്രവാദം പഠിക്കാൻ ഗുരുവിനെ തേടി ആളുകളെത്തിയിരുന്നു. ആ രീതിക്ക് ഇന്നും വലിയ മാറ്റമൊന്നുമില്ല കേട്ടോ.. പ്രാചീനകാലത്തെ പോലെ തീഷ്‌ണമായ പ്രവർത്തനങ്ങൾ അല്ലെങ്കിലും മയോംഗിൽ ഇപ്പോഴും പലരും മന്ത്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കാണാതെ പോയ വസ്‌തുക്കൾ തിരിച്ചുപിടിക്കുക, ശരീര വേദന ഇല്ലാതാക്കുക തുടങ്ങിയ ചെറുവിദ്യകൾ ഇവിടെയുള്ളവർ ഇപ്പോഴും പയറ്റുന്നുണ്ട്.
താളിയോലകളിൽ എഴുതപ്പെട്ട ധാരാളം മന്ത്രങ്ങൾ മയോംഗിലെ ജനങ്ങൾ ഇന്നും സൂക്ഷിക്കുന്നുണ്ട്. ചില താളിയോല ഗ്രന്ഥങ്ങൾ ഇവിടുത്തെ മ്യൂസിയത്തിൽ കാണാനാകും. മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ചില പുരാതന ആയുധങ്ങൾ നരബലിക്ക് ഉപയോഗിച്ചിരുന്നവയാണെന്നാണ് പറയപ്പെടുന്നത്. ലോകത്തിന് മന്ത്രവാദം പഠിപ്പിച്ച് കൊടുത്തത് തങ്ങളുടെ പൂർവികരാണെന്ന് ഇവിടെയുള്ളവർ അഭിമാനത്തോടെ പറയും.
ഈ ഗ്രാമത്തിലെ മാന്ത്രികന്മാർ മുഗൾ സാമ്രാജ്യത്തിന്റെ സേനാനായകനായിരുന്ന മുഹമ്മദ് ഷായേയും അദ്ദേഹത്തിന്റെ പതിനായിരക്കണക്കിന് പടയാളികളെയും മന്ത്രവിദ്യകൊണ്ട് വധിച്ചൊരു കഥയും ഇവിടുത്തെ ഗ്രാമീണർ പറയും. അത് ഇങ്ങനെയാണ്…
പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ സേനാനായകനായിരുന്ന മുഹമ്മദ് ഷാ ഭാരതത്തിന്റെ വടക്കു-കിഴക്കൻ പ്രദേശങ്ങൾ പിടിച്ചടക്കാനായി പടയോട്ടം നടത്തി. ഉഗ്രപോരാളികളായ പതിനായിരക്കണക്കിന് സൈനികരുമായി മയോംഗിലെ വനപ്രദേശങ്ങളിലൂടെയുള്ള യാത്ര രാത്രി ഏറെ ചെന്നിട്ടും തുടർന്നു. പെട്ടെന്ന് കൊടുങ്കാടിന്റെയുള്ളിൽ നിന്ന് അപരിചിതമായ ഒരു ശബ്‌ദം ഷായും സൈനികരും കേട്ടു. രൂക്ഷമായ വെളിച്ചം അവർക്ക് മുന്നിലേക്ക് വന്നു. ആ കാടിന്റെ ഇരുട്ടിനെ ഇല്ലാതാക്കുന്ന തരത്തിലായിരുന്നു തീഷ്ണമായ വെളിച്ചം പരന്നത്. ആ വെളിച്ചം അണഞ്ഞതോടെ മുഹമ്മദ് ഷായും പതിനായിരക്കണക്കിന് ഭടന്മാരും ഇല്ലാതായത്രെ.ഈ കഥക്ക് ചരിത്രരേഖകൾ ഒന്നുമില്ലെങ്കിലും തങ്ങളുടെ പൂർവികൾ മന്ത്രവാദത്തിലെ അഗ്രഗണ്യരായിരുന്നു എന്ന് ഇവിടെയുള്ളവർ ഉറച്ച് വിശ്വസിക്കുന്നു.
പേരിന് പിന്നിലും ഒരു കഥയുണ്ട്
സംസ്കൃതത്തിലെ മായാ എന്ന വാക്കിൽ നിന്നാണ് വന്നത് മയോംഗ് എന്ന പേര് വന്നതെന്ന് ചിലർ പറയുന്നു. സംസ്കൃതത്തിൽ മായാ എന്നാൽ മായാജാലം എന്നോ സൂപ്പർനാച്ചുറൽ ശക്തി എന്നോ അർത്ഥമാക്കാം. ദിമാസ ഭാഷയിലെ “നിയോംഗ്” എന്ന വാക്കിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് വന്നതെന്ന് ചിലർ പറയുന്നു. മണിപ്പൂരിലെ ആദിവാസി സമൂഹമായ മൊയ്‌റോംഗിൽ നിന്നാണ് മയോംഗ് എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. ഒരു കാലത്ത് നിരവധി ആനകൾ വിഹരിച്ചിരുന്ന പ്രദേശമായിരുന്നു എന്നും കചാരി ഭാഷയിലെ ആനയെന്ന അർത്ഥം വരുന്ന മിയോങ് എന്ന വാക്കിൽ നിന്നാണ് മയോംഗ് എന്ന പേര് ലഭിച്ചതെന്നും വാദങ്ങളുണ്ട്. ചൂടിയ, തിവ, ദിയോറി ഭാഷകളിൽ അമ്മ മാ – യോങ് എന്നാൽ അമ്മ എന്നാണർത്ഥം. ഈ പദത്തിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. സ്ഥലത്തിന്റെ പ്രത്യേകതകൾവച്ച് സംസ്കൃതത്തിലെ മായാ എന്ന വാക്കിൽ നിന്ന് തന്നെയാകാം ഈ പേര് വന്നത് എന്ന് നമുക്ക് അനുമാനിക്കാം.
ഇപ്പോഴത്തെ വിവാദം
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ശത്രുസംഹാര പൂജയും മൃഗബലിയും നടത്തിയെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറാണ് ഗുരുതര ആരോപണം ഉയർത്തി രംഗത്തെത്തിയിരിക്കുന്നത്. ആടുകൾ, പോത്തുകൾ പന്നികൾ എന്നിവയെയൊക്കെ ബലി നൽകിയെന്നും ഡി കെ ശിവകുമാർ ആരോപിക്കുന്നു. കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് 21 ചുവന്ന ആടുകൾ, 21 കറുത്ത ആടുകൾ, മൂന്ന് എരുമകൾ, അഞ്ച് പന്നികൾ എന്നിവയെ ആണ് ബലി നൽകിയതെന്നാണ് ഡി കെ ശിവകുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ആഘോരികൾ ഉൾപ്പെടെ പങ്കെടുത്ത യാഗത്തിന്റെ പ്രധാന ലക്ഷ്യം ശത്രുക്കളെ അസ്ഥിരപ്പെടുത്തുകയും അവരെ ഉന്മൂലനം ചെയ്യുകയുമായിരുന്നു എന്നും ശിവകുമാർ പറഞ്ഞു. ബിജെപിയിൽ നിന്നോ ജെഡിഎസിൽ നിന്നോ ഉള്ള നേതാക്കളാണോ യാഗത്തിന് പിന്നിലെന്ന ചോദ്യത്തിന് കർണാടകയിൽ നിന്നുള്ള രാഷ്ട്രീയക്കാരാണ് ഉത്തരവാദികളെന്നായിരന്നു മറുപടി.
രാജ രാജേശ്വരി ദേവസ്ഥാനത്തിന് സമീപത്താണ് ശത്രു സംഹാര യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാൻ പഞ്ചബലിയും നടത്തി. ഇതിലാണ് ആടും പോത്തും ഉൾപ്പെടെ വ്യത്യസ്ത മൃഗങ്ങളെ ബലി നൽകിയത്. പൂജകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും ശിവകുമാർ ആരോപിച്ചു. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ലക്ഷ്യമിട്ടാണ് പൂജകളെന്നും ഡി കെ ശിവകുമാർ പറയുന്നു. എന്നാൽ, താൻ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ ഇതൊന്നും ഏൽക്കില്ലെന്നും ശിവകുമാർ പറഞ്ഞു. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറയുന്നു.
പൂജകളിൽ പങ്കെടുക്കുന്ന ആളുകളിൽ നിന്നും കൃത്യമായ വിവരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ പൂജകൾ നടത്തിയത് ആരാണെന്ന് വെളിപ്പെടുത്താൻ ശിവകുമാർ തയ്യാറായില്ല. കർണാടകയിൽ നിന്നുള്ള ആളുകളാണ് പൂജകൾ നടത്തിയത്. അത് അവരുടെ വിശ്വാസമാണ്. അത് അവർക്ക് വിട്ടുനൽകുന്നു. അവർക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.
അതേസമയം, ജൂൺ രണ്ടിന് ബംഗളൂരുവിൽ നിയമസഭാംഗങ്ങളുടെ യോഗം ചേരുമെന്ന് ശിവകുമാർ അറിയിച്ചു. എല്ലാ എംഎൽസിമാർ, എംഎൽഎമാർ, എംപിമാർ എന്നിവരെ ക്ഷണിക്കും. പാർട്ടി കാര്യങ്ങളും എംഎൽസി തിരഞ്ഞെടുപ്പും യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടയിൽ പൂർണവിജയം ഉണ്ടാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടക ബിജെപി തൂത്തുവാരിയിരുന്നു.
യോഗക്ഷേമ സഭക്ക് പറയാനുള്ളത്..
കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ശത്രുസംഹാര പൂജയും മൃഗബലിയും നടന്നെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി യോഗക്ഷേമ സഭ. ഹൈന്ദവ സമൂഹത്തിൽ ഇത്തരം വികലമായ കാര്യങ്ങളില്ലെന്ന് യോഗക്ഷേമ സഭ അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പ്രതികരിച്ചു. ഡി കെ ശിവകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ ഗിമ്മിക്കാണെന്നുമാണ് യോഗക്ഷേമ സഭയുടെ നിലപാട്.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും നിഷേധിച്ചു
കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ശത്രുസംഹാര പൂജയും മൃഗബലിയും നടന്നെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം നിഷേധിച്ചു. മൃഗബലി ആരോപണം വസ്തുതാവിരുദ്ധമെന്ന് ടിടികെ ദേവസ്വം പ്രതികരിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ഒന്നല്ല. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകൾ നടന്നിട്ടില്ല. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടിടികെ ദേവസ്വം ബോർഡ് അംഗം ടിടി മാധവൻ പറഞ്ഞു.