ടൂറിസം വരുമാനം കൂട്ടാൻ നീക്കങ്ങളുമായി തായ്‌ലന്‍ഡ്; ചൂതാട്ട കേന്ദ്രങ്ങൾ നിയമവിധേയമാക്കും

 ടൂറിസം വരുമാനം കൂട്ടാൻ നീക്കങ്ങളുമായി തായ്‌ലന്‍ഡ്; ചൂതാട്ട കേന്ദ്രങ്ങൾ നിയമവിധേയമാക്കും

തായ്‌ലൻഡിലെ ചൂതാട്ട കേന്ദ്രങ്ങൾക്ക് നിയമപരമായ അനുമതി നൽകുന്നു. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. ഇതോടെ രാജ്യത്തെ പ്രവർത്തിക്കുന്ന ചൂതാട്ട കേന്ദ്രങ്ങൾക്ക് 30 വർഷത്തെ ലൈസൻസ് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് നിയമനിർമാണസഭയിൽ അവതരിപ്പിച്ചു. എന്നാൽ പൊതുജന അഭിപ്രായം കൂടി കേട്ട ശേഷം മാത്രമായിരിക്കും നിയമത്തിന് അന്തിമ അനുമതി നൽകുക.

30 വര്‍ഷത്തിന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കും. ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ വന്‍കിട എന്റര്‍ടൈന്‍മെന്റ് കോംപ്ലക്‌സുകളോട് ചേര്‍ന്നാണ് ക്യാസിനോകള്‍ക്ക് അനുമതി നല്‍കുക. ചൂതാട്ടകേന്ദ്രങ്ങളുടെ പറുദീസകളായി കരുതപ്പെടുന്ന മക്കാവു, ലാസ്‌വേഗസ് മാതൃകയില്‍ തായ്‌ലന്‍ഡില്‍ കാസിനോകള്‍ ആരംഭിക്കാന്‍ വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

സ്രെത്ത തവിസിന്‍ തായ്ലന്‍ഡ് പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ രാജ്യത്ത് ടൂറിസം വരുമാനം വര്‍ധിപ്പിക്കാനായി വന്‍ പരിഷ്‌കാരങ്ങള്‍ ക്കൊണ്ടിരിക്കുകയാണ്. ടൂറിസത്തിലൂടെ പരമാവധി വിദേശനാണ്യം നേടുക എന്നതാണ് പുതിയ സര്‍ക്കാരിന്റെ നയം. നിശാക്ലബ്ബുകളുടെയും കരോക്കേ ബാറുകളുടെയും പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചതും കഞ്ചാവ് നിയവിധേയമാക്കിയതും വലിയ വാര്‍ത്തയായിരുന്നു. നിരവധി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസരഹിത പ്രവേശനം അനുവദിച്ചും തായ്‌ലന്‍ഡ് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൂതാട്ട കേന്ദ്രങ്ങള്‍ നിയമവിധേയമാക്കാനുള്ള തീരുമാനം.

കരട് നിയമപ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കുന്ന സ്ഥലങ്ങളില്‍ മാത്രമേ ചൂതാട്ടകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുകയുളളു. ഇതിനായി വന്‍ തുക കമ്പനികള്‍ സര്‍ക്കാരിലേക്ക് കെട്ടിവെക്കണം. സര്‍ക്കാരിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ചൂതാട്ട കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ചിയാങ് മായ്, സാമുയി എന്നിവിടങ്ങളിലായിരിക്കും ചൂതാട്ടകേന്ദ്രങ്ങക്ക് അനുമതി നല്‍കുക.

നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ചൂതാട്ടകേന്ദ്രങ്ങള്‍ വരുന്നതോടെ അതിസമ്പന്നരായ വിദേശികള്‍ കൂടുതലായി തായ്‌ലന്‍ഡിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ രാജ്യത്ത് ചിലവഴിക്കുന്ന പണത്തിലും വന്‍ വര്‍ധനവുണ്ടാകും. ചൂതാട്ടകേന്ദ്രങ്ങള്‍ സ്വകാര്യ കമ്പനികള്‍ തുടങ്ങിയാലും ഇവരില്‍ നിന്ന് വന്‍ നികുതി ഈടാക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ബുദ്ധമതവിശ്വാസികളായ വലിയൊരു വിഭാഗം ജനങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *