ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ; രണ്ടാം ടി20 ലോക കിരീടത്തിലേക്ക് ഒരു ജയം അകലെ ഇന്ത്യ

 ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ; രണ്ടാം ടി20 ലോക കിരീടത്തിലേക്ക് ഒരു ജയം അകലെ ഇന്ത്യ

ഗയാന∙ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ ടി20 ഫൈനലിൽ. ഇനി ഇന്ത്യയുടെ ദൂരം ഒരു ജയം അകലെ. നാളെ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2014ലെ ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യന്‍മാരാണ് ഇന്ത്യ.

ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്ക് 68 റൺസ് വിജയം.
സ്കോർ– ഇന്ത്യ 20 ഓവറിൽ ഏഴിന് 171. ഇംഗ്ലണ്ട് 16.4 ഓവറിൽ 103. മറുപടി ബാറ്റിങ്ങിൽ സ്പിന്നർമാരായ അക്ഷര്‍ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. ഇരുവരും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരം. മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് തിരിച്ചുവരവിനു സാധ്യതകളില്ലാത്ത വിധം സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ചെറിയ സ്കോറിലേക്കു വീണു. 19 പന്തിൽ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോസ് ബട്‍ലർ (15 പന്തിൽ 23), ജോഫ്ര ആർച്ചർ (15 പന്തിൽ 21), ലിയാം ലിവിങ്സ്റ്റൻ (16 പന്തിൽ‌ 11) എന്നിവരും ഇംഗ്ലിഷ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നു.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലറിനെ അക്ഷർ പട്ടേലിന്റെ പന്തിൽ കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സകോർ 34 ൽ നിൽക്കെ ജസ്പ്രീത് ബുമ്രയുടെ പന്തു നേരിട്ട ഫിൽ സോൾട്ട് ബോൾഡായി. തൊട്ടുപിന്നാലെ ജോണി ബെയർസ്റ്റോ റണ്ണൊന്നുമെടുക്കാതെ മടങ്ങി. അക്ഷർ പട്ടേലിന്റെ പന്തിൽ താരം ബോൾ‍ഡാകുകയായിരുന്നു. എട്ടാം ഓവറിൽ അക്ഷര്‍ പട്ടേലിനെ ക്രീസ് വിട്ട് ഇറങ്ങി അടിക്കാൻ ശ്രമിച്ച മൊയീൻ അലിയെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *