എന്ന് വരും ഇനി ? എട്ട് ദിവസമെന്ന് പറഞ്ഞ് യാത്ര, ഒരു മാസത്തിലേറെയായി സുനിതയും സംഘവും ബഹിരാകാശത്ത് തന്നെ; സ്റ്റാർലൈനറിന്റെ തിരിച്ചിറക്കത്തിന് ഇനിയും കാക്കണം

 എന്ന് വരും ഇനി ? എട്ട് ദിവസമെന്ന് പറഞ്ഞ് യാത്ര, ഒരു മാസത്തിലേറെയായി സുനിതയും സംഘവും ബഹിരാകാശത്ത് തന്നെ; സ്റ്റാർലൈനറിന്റെ തിരിച്ചിറക്കത്തിന് ഇനിയും കാക്കണം

വാഷിങ്ടൻ: ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ ഒരു മാസത്തിലേറെയായി നീളുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മോറും എന്ന തിരികെ ഭൂമിയിൽ എത്തും എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല. ചിലപ്പോൾ മാസങ്ങളോളം അവർക്ക് ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വരും. എന്നു തിരികെയെത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു നാസ പറയുന്നു. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലമാണ് ഇരുവരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലേറെയായി അനിശ്ചിതത്വത്തിലായത്.

ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ത്രസ്റ്റർ തകരാറുകളും ഹീലിയം ചോർച്ചയുമാണു യാത്ര വൈകാൻ കാരണം. ജൂൺ പകുതിയോടെ തിരികെയെത്താനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം യാത്ര പലതവണ നീട്ടിവയ്ക്കുകയായിരുന്നു. ബഹിരാകാശ പേടകത്തിലെ സങ്കീർണതകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പുതിയ മടക്കത്തീയതി നിശ്ചയിച്ചിട്ടില്ലെന്നും നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അഭിപ്രായപ്പെട്ടു.

ബദൽ പദ്ധതികൾ അവലോകനം ചെയ്യുന്നുണ്ടെന്നും സ്റ്റിച്ച് സൂചിപ്പിച്ചു. ഡോക്കിങ് സമയത്തു സംഭവിച്ച പ്രശ്നങ്ങൾ മനസ്സിലാക്കാൻ ന്യൂ മെക്സിക്കോയിലെ എൻജിനീയർമാർ സ്പെയർ ത്രസ്റ്ററിൽ പരിശോധന പൂർത്തിയാക്കി. ജൂൺ 6നു പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോൾ 5 ത്രസ്റ്ററുകൾ കേടായി. അതിനുശേഷം 4 ത്രസ്റ്ററുകൾ വീണ്ടും പ്രവർത്തിപ്പിച്ചു. കൂടുതൽ വിവരശേഖരണത്തിനായി ഈ ആഴ്‌ച ബഹിരാകാശ നിലയത്തിൽ പേടകം ഡോക്ക് ചെയ്യുമ്പോൾ ത്രസ്റ്ററുകൾ പരീക്ഷിക്കാൻ പദ്ധതിയുണ്ടെന്നു ബോയിങ് കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാം മാനേജർ മാർക്ക് നാപ്പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *