പ്രാങ്ക് വിഡിയോ യുട്യൂബിൽ; മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു;മൂന്നുപേർ അറസ്റ്റിൽ

 പ്രാങ്ക് വിഡിയോ യുട്യൂബിൽ; മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു;മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ ∙ ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വിഡിയോ അനുവാദമില്ലാതെ യുട്യൂബിൽ സംപ്രേഷണം ചെയ്തതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു.

വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ചെന്നൈ സിറ്റി പൊലീസ്, വനിതാ വിഡിയോ ജോക്കി, ക്യാമറമാൻ, യുട്യൂബ് ചാനൽ ഉടമ എന്നിവരെ അറസ്റ്റ് ചെയ്തു. ‘വീര ടോക്സ് ഡബിൾ എക്സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന ആർ.ശ്വേത (23), എസ്.യോഗരാജ് (21), എസ്.റാം (21) എന്നിവരാണ് അറസ്റ്റിലായത്.

ദ്വയാർഥം കലർന്ന ചോദ്യം ചോദിച്ചതോടെ വിദ്യാർഥിനി പ്രതികരിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ, ഇതൊരു പ്രാങ്ക് ആണെന്നും വിഡിയോ സംപ്രേഷണം ചെയ്യില്ലെന്നും ശ്വേതയും ക്യാമറമാനും വിദ്യാർഥിനിയെ വിശ്വസിപ്പിക്കുകയും വീണ്ടും ഉത്തരം തേടുകയുമായിരുന്നു. എന്നാൽ, പിന്നീട് ഈ വിഡിയോ യുട്യൂബ് ചാനലിലൂടെ ഇവർ പുറത്തുവിട്ടു. അതിനു താഴെ അശ്ലീല കമന്റുകൾ ഉൾപ്പെടെ നിറഞ്ഞതോടെ വിദ്യാർഥിനി വിഷാദത്തിലായി.

യുട്യൂബിനു പിന്നാലെ ഇൻസ്റ്റഗ്രാമിലും സംഘം വിഡിയോ പങ്കിട്ടതോടെ കൂടുതൽ പേർ അശ്ലീല കമന്റുമായി എത്തി. തുടർന്നാണ് വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥിനി ബന്ധുക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *