ബെംഗളൂരു സ്റ്റേഡിയം ദുരന്തത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ദുരന്തത്തിൽ പോലീസ് കമ്മീഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും സസ്‌പെൻഷൻ. പരിപാടിയുടെ നടത്തിപ്പുകാരായ ഡിഎൻഎ ഇവന്റ് മാനേജ്മെന്റ്നെതിരെ പോലീസ് കേസെടുത്തു. ആർ സി ബിക്കെതിരെയും പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേട്ട് ജി. ജഗതീഷ അപകടമുണ്ടായ ചിന്നസ്വാമി സ്റ്റേഡിയം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പരിക്കേറ്റവരുടെയും മൊഴിയെടുക്കും. സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകും. കർണാടക ക്രിക്കറ്റ് അസോസിയേഷനും ബെംഗളൂരു മെട്രോയ്ക്കും ആർ സി ബി ഫ്രാഞ്ചൈസിക്കും നോട്ടീസ് അയക്കുമെന്ന് ജി. ജഗതീഷ പറഞ്ഞു.
റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിയ 2 ലക്ഷത്തിലധികം ആരാധകർ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ ശ്രമിക്കവെയാണ് 11 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. പരമാവധി 35,500 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിന് പുറത്തും ഉള്ളിൽ നിന്നുള്ള മൂന്ന് ഗേറ്റുകൾക്കും മുന്നിൽ ആരാധകർ തടിച്ചുകൂടി. പൊലീസ് ലാത്തിവീശിയെങ്കിലും നിയന്ത്രണം സാധ്യമായില്ല. ഇതാണ് ദുരന്തത്തിന് കാരണമായത്.