യു.പിയിൽ സ്ത്രീകൾ വസ്ത്രം മാറുന്ന സ്ഥലത്ത് കാമറ സ്ഥാപിച്ച ക്ഷേത്ര പൂജാരിക്കെതിരെ കേസ്

ലഖ്നോ: സ്ത്രീകൾ വസ്ത്രം മാറുന്ന സ്ഥലത്ത് കാമറ സ്ഥാപിച്ച ക്ഷേത്ര പൂജാരിക്കെതിരെ കേസ്. ശനിയാഴ്ചയാണ് സ്ത്രീകൾ വസ്ത്രം മാറുന്ന മേൽക്കൂരയില്ലാത്ത കെട്ടിടത്തിന് മുകളിൽ കാമറ കണ്ടെത്തിയത്. കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ മൊബൈലിൽ കണ്ട പൂജാരിക്കെതിരെയാണ് കേസെടുത്ത്. യു.പിയിലെ ഗാസിയബാദിലെ മുരാഡ്നഗറിലെ ഗംഗ കനാലിലാണ് സംഭവമുണ്ടായത്.
മുരാഡ്നഗറിലെ ഗംഗ കനാലിൽ സ്നാനം ചെയ്തതിന് ശേഷമാണ് ആളുകൾ ക്ഷേത്ര ദർശനം നടത്താറുള്ളത്. മെയ് 21ന് സ്ത്രീയും കുട്ടിയും വസ്ത്രം മാറാനെത്തിയപ്പോഴാണ് മേൽക്കൂരയില്ലാത്ത റൂമിന് അഭിമുഖമായി കാമറ കണ്ടത്. ഈ കാമറയുടെ ഡിസ്‍പ്ലേ പൂജാരിയുടെ ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ളതായി ഇവർ കണ്ടെത്തി. തുടർന്ന് പൂജാരിയായ മഹന്ത് ഗോസ്വാമിയോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഇക്കാര്യം പുറത്ത് പറഞ്ഞാൽ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ഇവരെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പൂജാരിയെ അറസ്റ്റ് ചെയ്യാനായി ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടുവെന്നും പൊലീസ് വ്യക്തമാക്കി. വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.