രാമായണ മാസത്തിൻ്റെ വരവറിയിച്ച് ശിംശപ പൂത്തു; ഇതിഹാസ വൃക്ഷം ഇതാ നമുക്ക് തൊട്ടടുത്തുണ്ട്

പേയാട്: ദുഃഖിതയായ സീതാദേവിയെ അവതരിപ്പിക്കുമ്പോൾ രാമായണത്തിൽ ശിംശപ വൃക്ഷത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. വിരഹിണിയായ സീതാദേവി കഴിഞ്ഞിരുന്നത് ശിംശപ വൃക്ഷത്തിന്റെ ചുവട്ടിലെന്ന് ഐതീഹ്യം. ഐതിഹ്യമവിടെ നിൽക്കട്ടെ, പൂത്തുനിൽക്കുന്ന ശിംശപ വൃക്ഷം കണ്ടിട്ടുണ്ടോ…? ഇല്ലെങ്കിൽ പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലേക്ക് വിട്ടോളൂ. അവിടെ കാണം, രാമായണ മാസത്തെ വരവേൽക്കാൻ ശിംശപ വൃക്ഷം പൂവിട്ടു നിൽക്കുന്നത്.
ആറു വർഷം മുൻപ് സ്കൂൾ സ്ഥാപകൻ അന്തരിച്ച തിരുമല എസ്.സുശീലൻ നായർ സ്കൂൾ മുറ്റത്ത് നട്ട ശിംശപ വൃക്ഷമാണ് രാമായണ മാസത്തിലെ പ്രസാദമായി ഇന്നലെ പൂത്തത്. 2021 ൽ രാമായണ മാസം ആരംഭ ദിവസത്തിലാണ് ഈ ശിംശപവൃക്ഷം ആദ്യമായി പൂത്തത്. പിന്നിട് എല്ലാ വർഷവും ഇതേ ദിനത്തിൽ പതിവു തെറ്റാതെ വൃക്ഷം പുഷ്പിക്കുന്നു. ഒരുകുല തെറ്റിപ്പൂവ് പോലെയാണ് ശിംശപ പുഷ്പത്തിൻ്റെ ആകൃതി. പക്ഷെ, പൂക്കുലയ്ക്കുള്ളിലെ ഇതളുകൾ മറ്റൊരു പൂവുപോലെ വലിപ്പമുള്ളതാണ്.
വൈവിധ്യമാർന്ന ചെടികളുടെയും വൃക്ഷങ്ങളുടേയും സംരക്ഷകനാണ് സ്കൂൾ മാനേജർ ആനന്ദ് കണ്ണശ. ഔഷധസസ്യങ്ങൾക്കും ഇതിഹാസ വൃക്ഷങ്ങൾക്കുമായി അഗസ്ത്യഹൃദയം എന്ന പേരിൽ സ്കൂളിൽ ഒരു തോട്ടം തന്നെ ഒരുക്കിയിട്ടുണ്ട്. പുരാണങ്ങളിൽ പരാമർശിക്കുന്ന കടമ്പ് മരം, ദേവതാരു, ഇലഞ്ഞി, നീർമരുത്, വയ്യങ്കത, കാട്ടുചെമ്പകം എന്നിവയൊക്കെ പൂമണം പരത്തി വിദ്യാലയ മുറ്റത്ത് നിൽക്കുന്നുണ്ട്. വിദ്യാർത്ഥികളും അധ്യാപകരുമാണ് ഉദ്യാനപാലകർ.