സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായി സൗദി അറേബ്യ രംഗത്ത്; അന്താരാഷ്ട്ര സഖ്യം രൂപീകരിക്കുമെന്നും പ്രഖ്യാപനം

 സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായി സൗദി അറേബ്യ രംഗത്ത്; അന്താരാഷ്ട്ര സഖ്യം രൂപീകരിക്കുമെന്നും പ്രഖ്യാപനം

റിയാദ്: സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായി അന്താരാഷ്ട്ര സഖ്യം രൂപീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും വേണ്ടിയാണിത്. അറബ്-ഇസ്ലാമിക് രാജ്യങ്ങളെയും യൂറോപ്യൻ രാജ്യങ്ങളെയും ഉൾപ്പെടുത്തിയാണ് സഖ്യം സ്ഥാപിക്കുന്നത്. സഖ്യത്തിന്റെ ആദ്യത്തെ യോഗം റിയാദിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിൽ പലസ്തീൻ പ്രശ്നത്തെയും സമാധാന ശ്രമങ്ങളെയും കുറിച്ച് ഒരു മന്ത്രിതല യോഗം നടന്നു. അതിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഈ പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം നിർവഹിച്ചത്. ന്യൂയോർക് സിറ്റിയിലാണ് ഈ സമ്മേളനം നടക്കുന്നത്.

‘ഗസ്സയിലെ സാഹചര്യവും നീതിയുക്തവും സമഗ്രവുമായ സമാധാനത്തിലേക്കുള്ള പാതയെന്ന നിലയിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക’ എന്ന തലക്കെട്ടിലാണ് ന്യൂയോർക്കിൽ മന്ത്രിതല യോഗം ചേർന്നത്. പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള സഖ്യം യൂറോപ്യൻ, അറബ് സംയുക്ത ശ്രമത്തിന്റെ ഫലമാണ്. അറബ്, ഇസ്ലാമിക രാജ്യങ്ങളുടെയും യൂറോപ്യൻ പങ്കാളികളുടെയും പേരിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനായി അന്താരാഷ്ട്ര സഖ്യം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി യോഗത്തിൽ പറഞ്ഞു.

സമാധാനം കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനായി സൗദിയിലെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കുന്നു. ആഗ്രഹിക്കുന്ന സമാധാനം കൈവരിക്കുന്നതിന് പൊതുവായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു പ്രായോഗിക പദ്ധതി ഞങ്ങൾ വികസിപ്പിക്കും. നീതിയും സമഗ്രവുമായ സമാധാനത്തിലേക്കുള്ള പാത കൈവരിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. യുദ്ധം ഉടനടി അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനും പ്രേരിപ്പിക്കുന്ന വ്യക്തമായ സ്വാധീനമുള്ള പ്രായോഗിക നടപടികൾ കൈക്കൊള്ളാൻ കൂട്ടായി നീങ്ങേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ഇതിന്റെ മുൻനിരയിൽ ഉണ്ടാവേണ്ടത് സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തുന്ന ഗുരുതരമായ ലംഘനങ്ങൾക്ക് പുറമേ ഗസ്സക്കെതിരായ യുദ്ധം വലിയ മാനുഷിക ദുരന്തത്തിന് കാരണമായിട്ടുണ്ട്. അധിനിവേശ നയത്തിന്റെ അക്രമാസക്തമായ തീവ്രവാദത്തിന്റെയും നയം അൽ അഖ്‌സ പള്ളിയേയും ഇസ്ലാമിക, ക്രിസ്ത്യൻ വിശുദ്ധ ഗേഹങ്ങൾക്ക് നേരെയും ഭീഷണിയുയർത്തുന്നു. സ്വതന്ത്ര പലസ്തീനിയൻ രാഷ്ട്രം സ്ഥാപിക്കുന്നത് അവകാശവും സമാധാനത്തിനുള്ള അടിസ്ഥാനവുമാണ്.

സ്വതന്ത്ര പലസ്തീൻ സ്ഥാപിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലാണ് അനുയോജ്യമായ ഘടകം. അതിന് രാഷ്ട്രീയ പ്രക്രിയക്കുള്ളിൽ നടക്കുന്ന ചർച്ച കൊണ്ട് ഒരു ഫലവുമുണ്ടാകില്ല. സംഘർഷവും കഷ്ടപ്പാടുകളും അവസാനിപ്പിക്കണമെന്നത് അടിയന്തിരമായി നടക്കേണ്ട ഒന്നാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *