‘മത്സരം വേണ്ട, അത്തപൂക്കളമിടാം’; സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി

തിരുവനന്തപുരം: പ്രകൃതി താണ്ഡവമാടിയ വയനാട്ടിൽ നിരവധി ജീവനുകളാണ് നഷ്ടമായത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാൻ ഉള്ള അനുമതി നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയ് അസോസിയേഷൻ്റെ ഓണം സുവനിയറും ഇറക്കുന്നതും നിലവിൽ പ്രതിസന്ധിയിലാണ്.
അതേസമയം ഓണാഘോഷങ്ങൾക്കൊപ്പം മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം ഇരുപത്തിയെട്ടിന് നടക്കും. വള്ളം കളി നടത്തുന്നതിലെ അനിശ്ചിതത്വത്തിൽ തങ്ങളുടെ പ്രതിഷേധം ബോട്ട് ക്ലബ്ബുകൾ പ്രകടിപ്പിച്ചു. ഈ മാസം 28ന് ജലമേള നടത്താൻ മുഖ്യമന്ത്രി അനുമതി നൽകിയതായി മന്ത്രി പി പ്രസാദ് യോഗത്തിൽ അറിയിച്ചതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.
പലരും ലക്ഷങ്ങൾ മുടക്കി പരിശീലനം ഉൾപ്പെടെ നടത്തിയിരിക്കെ വള്ളം കളി എത്രയും വേഗം നടത്തണമെന്നായിരുന്നു ആവശ്യം. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക. ചാമ്പ്യൻസ് ബോട്ട് ലീഗും നടത്തണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. കഴിഞ്ഞ വർഷം നൽകിയ അതേ ഗ്രാൻറ് തുക തന്നെ നൽകുമെന്നാണ് മന്ത്രി യോഗത്തിൽ അറിയിച്ചത്.
വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്നലെ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. എൻടിബിആർ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് കളക്ടർ വള്ളംകളി സംരക്ഷണസമിതിയ്ക്ക് കളക്ടർ ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് ഇന്ന് വൈകിട്ട് യോഗം ചേർന്ന് 28ന് തന്നെ വള്ളം കളി നടത്താൻ തീരുമാനിച്ചത്. തീയതി പ്രഖ്യാപനത്തിനൊപ്പം സിബിഎൽ (ചാമ്പ്യൻസ് ബോട്ട് ലീഗ്) നടത്തണം, ഗ്രാൻഡ് തുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണ സമിതി മുന്നോട്ട് വെച്ചിരുന്നു.
സെപ്റ്റംബർ 28ന് ശനിയാഴ്ച മറ്റ് വള്ളം കളികളില്ലെന്നതും ശനിയാഴ്ചയാണ് വള്ളംകളിക്ക് കൂടുതൽ സൗകര്യമെന്നതും അന്നേ ദിവസം തന്നെ നടത്താനുള്ള തീരുമാനത്തിന് നിർണയകമായി. വള്ളം കളി നടത്താൻ തീരുമാനിച്ചാൽ ടൂറിസം വകുപ്പ് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നെഹ്റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, വയനാട് ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്ത ബാധിത മേഖലകളിലെ ആളുകളുടെ വായ്പകള്‍ക്ക് പ്രഖ്യാപനം ബാധകമായിരിക്കും. കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ റവന്യു റിക്കവറി ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. റവന്യു മന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് സംബന്ധിച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകള്‍,വായ്പാ കുടിശികകള്‍ എന്നിവയിലാണ് എല്ലാതരത്തിലുമുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാഷണലൈസ്ഡ്, ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. റവന്യു വകുപ്പ് ജോയിന്റ് സെക്രട്ടറി കെ സ്നേഹലതയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ബാങ്കേഴ്സ് സമിതിക്കും ജില്ലാ കളക്ടര്‍ക്കും അയച്ചിട്ടുണ്ട്. ജൂലൈ 26നാണ് കേരള റവന്യു റിക്കവറി ഭേദഗതി നിയമം നിലവില്‍ വന്നത്. ജപ്തി നടപടികള്‍ നീട്ടിവെയ്ക്കുന്നതിനും മൊറട്ടോറിയം അനുവദിക്കുന്നതിനും തവണ അനുവദിക്കുന്നതിനും 2024ലെ കേരള റവന്യു റിക്കവറി ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.