‘അസുഖബാധിതനായി ചികിത്സയിൽ; അറസ്റ്റ് തടയണം’; മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രഞ്ജിത്ത്

 ‘അസുഖബാധിതനായി ചികിത്സയിൽ; അറസ്റ്റ് തടയണം’; മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രഞ്ജിത്ത്

കൊച്ചി: സംവിധായകൻ രഞ്ജിത്ത് മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. 2009ൽ പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ബംഗാളി നടിയെ ലൈം​ഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിലെ നിരാശയിലാണ് ഇത്തരത്തിൽ ഒരു ആരോപണം നടി ഉന്നയിച്ചത് എന്നാണ് രഞ്ജിത്ത് ഹർജിയിൽ പറയുന്നത്. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.

നേരത്തെ, പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെതിരായി പരാതി നൽകിയ ബം​ഗാളി നടിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫിൽ നിന്നാണ് ഫാദർ ഇക്കാര്യം അറിയുന്നത്. അന്നു തന്നെ ഇക്കാര്യം ഫാദർ അ​ഗസ്റ്റിൻ വട്ടോളിയുമായി പങ്കുവെച്ചിരുന്നുവെന്നും ഇത് പുറത്തറിയിക്കണമെന്ന് കരുതിയെങ്കിലും അത്തരത്തിലൊന്നും നടന്നില്ല. പിന്നീട് പരാതി വന്ന് കേസായ പശ്ചാത്തലത്തിലാണ് ജോഷി ജോസഫിന്റെ മൊഴിയ്ക്ക് പിന്നാലെ ഫാദർ അ​ഗസ്റ്റിൻ വട്ടോളിയുടെ മൊഴിയും രേഖപ്പെടുത്തിയത്.

അതിനിടെ, രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

2012 ലാണ് സംഭവമുണ്ടാകുന്നതെന്നാണ് യുവാവ് പറയുന്നത്. പ്ലസ് ടുവില്‍ പഠിക്കുന്ന താന്‍ കോഴിക്കോട് ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ കാണുന്നത്. അവസരം ചോദിച്ചെത്തിയ തനിക്ക് രഞ്ജിത്ത് ഹോട്ടലലില്‍ വച്ച് ടിഷ്യു പേപ്പറില്‍ നമ്പര്‍ എഴുതി നല്‍കി. തുടര്‍ന്ന് തന്നോട് രണ്ട് ദിവസത്തിനകം ബാംഗ്ലൂരിലെത്താന്‍ പറഞ്ഞു.

തുടര്‍ന്ന് ബാംഗ്ലൂരില്‍ രാത്രി പത്ത് പണിയോടെ എത്തിയ തന്നോട് ഹോട്ടലിന്റെ പിന്‍വശത്തെ മുറിയിലൂടെ അകത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. അകത്തെത്തിയ ശേഷം രഞ്ജിത്ത് തനിക്ക് മദ്യം തരികയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മദ്യ ലഹരിയിലായ തന്നെ വിവസ്ത്രനാക്കുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവാവിന്റെ ആരോപണം.

അതേസമയം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് രണ്ടുമൂന്ന് പേരോട് പറഞ്ഞുവെങ്കിലും അവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നാണ് യുവാവ് പറയുന്തന്. സംഭവത്തെക്കുറിച്ച് താന്‍ കാവ്യ മാധവനോട് പറഞ്ഞിട്ടുണ്ടെന്നും യുവാവ് പറയുന്നു. ”അവര്‍ക്ക് ഞാന്‍ മെസേജ് അയച്ചു. മാഡത്തിന്റെ സിനിമയുടെ ഷൂട്ടിന് വന്നപ്പോള്‍ രഞ്ജിത്ത് എന്നോട് ഇങ്ങനൊക്കെ പെരുമാറിയെന്ന് പറഞ്ഞു. അവര്‍ മെസേജ് കണ്ടുവെങ്കിലും മറുപടി തരികയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.’ എന്നാണ് യുവാവ് പറയുന്നത്.

ഇടവേള ബാബുവിനോടും പറഞ്ഞിരുന്നു. അയാളും ഇതുപോലെ തന്നെയാണ് എന്നോട് പെരുമാറിയത് എന്നും യുവാവ് പറയുന്നു. എനിക്ക് നിന്നെയൊന്ന് കാണണം, ഫോട്ടോസ് അയച്ചു തരാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ എന്റെ ഫോട്ടോസ് അയച്ചു കൊടുത്തു. ഇങ്ങനെയല്ല, ന്യൂഡ് ആണ് വേണ്ടതെന്നായിരുന്നു മറുപടി എന്നും യുവാവ് വെളിപ്പെടുത്തുന്നുണ്ട്.

രഞ്ജിത്ത് നിന്നെ യൂസ് ചെയ്‌തോ, എനിക്കൊന്ന് കാണാന്‍ പറ്റുമോ എന്നായിരുന്നു. അല്ലാതെ ഞാന്‍ നിന്നെ സഹായിക്കാം എന്നായിരുന്നില്ല ഇടവേള ബാബുവിന്റെ പ്രതികരണം എന്നാണ് യുവാവ് പറയുന്നത്. അദ്ദേഹത്തിന് എന്നെ കാണുകയായിരുന്നു വേണ്ടത്. ഈ സംഭവം നടക്കുന്നത് ഒമ്പത് മാസം മുമ്പായിരുന്നു. അതിന്റെ തെളിവ് എന്റെ കയ്യിലുണ്ടെന്നും യുവാവ് പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *