‘എല്ലാവരും അറിഞ്ഞതോടെ നാണക്കേടായി; ഭര്‍ത്താവ് തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’; പൊലീസുകാര്‍ കാരണം ജീവിതം ദുരിതത്തിലായെന്ന് പൊന്നാനിയിലെ അതിജീവിത

 ‘എല്ലാവരും അറിഞ്ഞതോടെ നാണക്കേടായി; ഭര്‍ത്താവ് തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’; പൊലീസുകാര്‍ കാരണം ജീവിതം ദുരിതത്തിലായെന്ന് പൊന്നാനിയിലെ അതിജീവിത

മലപ്പുറം: ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി അട്ടിമറിക്കാൻ ശ്രമമെന്ന് പൊന്നാനിയിലെ അതിജീവിത. തന്റേത് വ്യാജ പരാതിയാണെന്ന് പോലീസുകാർ കള്ളം പറയുകയാണെന്നും തനിക്ക് നുണ പറയേണ്ട ആവശ്യമില്ലെന്നും വീട്ടമ്മ പറഞ്ഞു. പോലീസുകാർ കാരണം തന്റെ ജീവിതം ദുരന്തത്തിൽ ആയെന്നും വീട്ടമ്മ പറഞ്ഞു. താന്‍ നുണപരിശോനയ്ക്ക് തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.

കേസെടുത്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. തനിക്ക് സംഭവിച്ചത് ആര്‍ക്കും ഉണ്ടാകരുത്. തനിക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ തന്നെ പരാതി നല്‍കിയതാണ്. പൊലീസുകാര്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. പരാതി നല്‍കിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. സംഭവം എല്ലാവരും അറിഞ്ഞതോടെ നാണക്കേടായി. ഭര്‍ത്താവ് തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചെന്നും അതിജീവിത പറഞ്ഞു.

സംഭവത്തിന് ദൃക്‌സാക്ഷിയായ തന്റെ സുഹൃത്തും മകനും നടന്ന കാര്യങ്ങള്‍ എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണ്. ഉപദ്രവിച്ച ശേഷം പൊന്നാനി സിഐയായിരുന്ന വിനോദ് വീട്ടില്‍ നിന്ന് പോകുന്നത് സുഹൃത്ത് കണ്ടതാണ്. അവള്‍ അതേപ്പറ്റി പൊലീസുകാരനോട് ചോദിക്കുകയും ചെയ്തതാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് അയാള്‍ പറഞ്ഞാല്‍ അത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

പൊന്നാനിയിലെ യുവതിക്ക് നേരിട്ട ദുരനുഭവം ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. പൊന്നാനി മുന്‍ സിഐ വിനോദിന് പുറമേ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. പൊലീസ് ഉദ്യോഗസ്ഥര്‍ പരസ്പരം കൈമാറി പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. 2022ലായിരുന്നു സംഭവം. വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നല്‍കിയത്. എന്നാല്‍ സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്ന് യുവതി പറഞ്ഞു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ടു. എന്നാല്‍ സുജിത് ദാസും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു.

സംഭവം വാര്‍ത്തയായതോടെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ സിഐ വിനോദ് രംഗത്തെത്തി. വീടുമായി ബന്ധപ്പെട്ട പരാതിയുമായി യുവതി തന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം. യുവതി ആരോപിക്കുന്ന തരത്തില്‍ അവരുടെ വീട്ടിലേക്ക് പോയിട്ടില്ല. കോളോ, വാട്സ്ആപ്പ് കോളോ അടക്കം യാതൊരുവിധ സമ്പര്‍ക്കവും ഉണ്ടായിട്ടില്ലെന്നും വിനോദ് പറഞ്ഞിരുന്നു. പരാതിക്കാരിയുടെ വീട്ടില്‍ പോയപ്പോള്‍ തന്നെ കണ്ടുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. അക്കാര്യം അറിയില്ല. യുവതി ഹണി ട്രാപ്പ് സംഘത്തിലെ ആളാണെന്നും വിനോദ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *