കാമുകനുമായി ഗൂഡാലോചന, ഓട്ടോറിക്ഷാ ഡ്രൈവര്‍ വെടിയേറ്റു മരിച്ച കേസില്‍ ഭാര്യയ്ക്ക് ജാമ്യം

കൈതപ്രത്ത് ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച കേസിൽ ഭാര്യ മിനി നമ്പ്യാർക്ക് ജാമ്യം. ഗൂഢാലോചന കുറ്റമായിരുന്നു ബിജെപി നേതാവായ മിനിക്കെതിരെ ചുമത്തിയത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയായിരുന്നു മിനി. സഹപാഠിയായ ഒന്നാം പ്രതി സന്തോഷുമായുള്ള പ്രണയത്തിന് തടസമായതോടെയാണ് രാധാകൃഷ്ണനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തൽ. സന്തോഷുമായി ചേർന്ന് മിനി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലയ്ക്ക് ശേഷം സന്തോഷ് മിനിയുമായി ഫോണിൽ സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നാലെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടു. അവിവാഹിതനായ സന്തോഷുമായി മിനി അടുത്തതോടെ ഭർത്താവ് രാധാകൃഷ്ണൻ എതിർത്തു. പിന്നാലെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തി. ഇത് കേസാവുകയും പരിയാരം പൊലീസ് സ്റ്റേഷനിൽ ഇവരെ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് രാധാകൃഷ്ണനെ കൊല്ലാൻ മിനിയും സന്തോഷും നീക്കം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. നിനക്ക് മാപ്പില്ല, എന്ന് ഫെയ്സ്ബുക്കിൽ കുറിച്ച ശേഷമാണ് മാർച്ച് 20ന് സന്തോഷ് രാധാകൃഷ്ണനെ വധിച്ചത്. ഏപ്രിൽ 29നാണ് മിനി നമ്പ്യാരെ പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷിന് തോക്ക് നൽകിയ സിജോ ജോസഫാണ് രണ്ടാംപ്രതി.