കൊമ്പു കോർത്ത് അൻവറും സതീശനും; ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം പിൻവലിക്കണമെന്ന് കോൺഗ്രസ്

പാലക്കാട്: പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ മാറ്റമില്ലെന്നും അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. എനിക്കെതിരെയും അൻവർ ആരോപണമുന്നയിച്ചു. അത് അവിടെ കിടക്കട്ടെ, അത് പിൻവലിക്കണമെന്നുമില്ല. പക്ഷേ സ്ഥാനാർത്ഥിക്കെതിരായ പരാമർശം പിൻവലിക്കണമെന്നതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് മുന്നണിയിൽ കയറാനുള്ള നീക്കങ്ങൾ മങ്ങിയതോടെ പി.വി അൻവർ പ്രതിസന്ധിയിലായി. സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ നിലമ്പൂരിൽ അൻവറിന്റെ ഫ്ലെക്സ് ബോർഡുകൾ വെച്ച് മത്സരിക്കുമെന്ന സൂചന നൽകിയിരിക്കുകയാണ്. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരായ പരസ്യ പ്രതികരണത്തോടെ കോൺഗ്രസ് ഇടഞ്ഞു. ലീഗ് വഴി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടില്ല. അൻവറിന്റെ സമ്മർദത്തിന് മുന്നിൽ കീഴടങ്ങേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെയാണ് അൻവർ വെട്ടിലായത്.
ഒടുവിൽ കെ.സി. വേണുഗോപാലിനെ നേരിട്ട് കണ്ട് ചർച്ച നടത്താൻ ഇന്നലെ വൈകുന്നേരമാണ് ഒതായിയിലെ വീട്ടിൽ നിന്നും അൻവർ ഇറങ്ങിയത്. അതും പരാജയപ്പെട്ടതോടെയാണ് അൻവർ പൊതു മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷമായത്. താനുമായുള്ള ചർച്ച നടക്കാതിരിക്കാൻ വി.ഡി സതീശൻ രാജി ഭീഷണി ഉയർത്തിയെന്നും അൻവർ ആരോപിച്ചു. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ലെന്നും അൻവർ പറഞ്ഞു.