താമരയോട് അടങ്ങാത്ത ഇഷ്ടം; പ്രജിഷയുടെ കൈവശമുള്ളത് ലോകത്തിലെ മികച്ച താമര ഇനങ്ങൾ

കല്പറ്റ: സ്വന്തം വീട്ടിൽ താമരപാടം സൃഷ്ടിച്ച് വാർത്തകളിൽ നിറയുകയാണ് വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. ദിവസങ്ങൾ കൊണ്ട് പൂവിടുന്നത് മുതൽ മാസങ്ങളെടുത്ത് പുഷ്പിക്കുന്ന താമര ഇനങ്ങൾ വരെ പ്രജിഷയുടെ കൈവശമുണ്ട്. താമര പൂക്കളോടുള്ള ഇഷ്ടംകൊണ്ട് നടത്തിയ നിരവധി പരീക്ഷണങ്ങളിലൂടെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇനങ്ങളും പ്രജിഷയുടെ കൈവശമുണ്ട്.
മകൾ ശ്രീപത്മിനിയുടെ നിർബന്ധത്തിലാണ് പ്രജിഷ താമര വളർത്താൻ ആരംഭിച്ചത്. പിന്നീട് പ്രജിഷയുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമായി താമര മാറുകയായിരുന്നു. നൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത താമരകൾ ഇന്ന് മികച്ച പൂക്കളാണ് നൽകുന്നത്. മികച്ച പരിചരണം ആവശ്യമില്ല എന്നതുതന്നെയാണ് ഇതിൻറെ പ്രത്യേകത. നട്ട് 12 ദിവസങ്ങൾക്കൊണ്ട് ഇല വരുന്നതിനൊപ്പം മൊട്ടും വരുന്ന മികച്ചയിനം താമരകൾ ശേഖരത്തിലുണ്ട്.
റോസ് ഏഞ്ചൽ എന്ന പേരിൽ അറിയപ്പെടുന്ന ബൗൾ ലോട്ടസ് ഇതിൽ മികച്ചു നിൽക്കുന്നു. സൂര്യപ്രകാശം ഏൽക്കുന്നത് അനുസരിച്ച് പൂക്കളുടെ വലിപ്പവും നിറവും എണ്ണവും ഒക്കെ വ്യത്യസ്തപ്പെട്ടിരിക്കും. ചായക്കപ്പിൽ വരെ വളർത്താൻ കഴിയുന്ന ലിയാങ് ലി ഒരു മികച്ചയിനമാണ്. നാണയത്തിൻറെ വലിപ്പംമാത്രമേ ഇതിൻറെ ഇലകൾക്കുള്ളു. മികച്ച പൂക്കളും ഇതിൻറെ പ്രത്യേകതയാണ്. കേരളത്തിൻറെ കാലാവസ്ഥയിൽ നല്ല രീതിയിൽ പുഷ്പിക്കുന്ന ഇനമാണ് വിനായക. ചെടി പൂർണ വളർച്ചയെത്തിയാൽ നല്ല രീതിയിൽ പുഷ്പിക്കാൻ ആരംഭിക്കും.
കൂടുതൽ ഇതളുകളുള്ള താമരകളുടെ മൊട്ടുകൾ വിരിഞ്ഞുവരാൻ ബുദ്ധിമുട്ടുണ്ട്. കൈകൾക്കൊണ്ട് ഇതളുകൾ വിരിയിച്ചെടുക്കുക മാത്രമാണ് ഇതിൻറെ ഏക പ്രതിവിധി. ചായക്കപ്പിൽ വരെ വളർത്താൻ പറ്റുന്ന മറ്റൊരു ഇനം താമരയാണ് മൈക്രോ ലോട്ടസ്. ഇതും കാഴ്ചയ്ക്ക് മനോഹരമാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത വിവിധയിനം താമരകളും ഇവിടെയുണ്ട്. മികച്ച ഇതളുകളും നിറവും വലിപ്പവുമെല്ലാം ഇവയ്ക്കുണ്ട്. വിരിഞ്ഞുകഴിഞ്ഞാൽ ദിവസങ്ങളോളം ഇവ വാടാതെ നിൽക്കുകയും ചെയ്യും. പ്രജിഷ സ്വന്തമായി വികസിപ്പിച്ചെടുത്ത കണ്ണകി, എസ്ആർ 1, എസ്ആർ 2, എസ്ആർ 10, ലളിത, വിനായക മികച്ച പൂക്കൾ തരുന്നവയാണ്.