പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ കപ്പൽ കസ്റ്റഡിയിലെടുത്തു, നടപടി കോസ്റ്റൽ പൊലീസിന്റേത്

മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ കപ്പൽ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ അഴീക്കൽ സ്വദേശി അബ്ദുൽ സലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവർ മരിച്ചിരുന്നു. യുവരാജ് സാഗർ എന്ന കപ്പൽ ആണ് കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പിടിച്ചെടുത്ത കപ്പൽ ഫോർട്ട് കൊച്ചി തീരത്തു വൈകീട്ട് എത്തിക്കും. കോസ്റ്റൽ പൊലീസിന്റെതാണ് നടപടി. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു.
അതേസമയം, കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടർന്ന് 6 തൊഴിലാളികൾ കടലിൽ പെട്ടുപോയിരുന്നു. ഇവരിൽ 4 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. കാണാതായ സലാം, ഗഫൂർ എന്നിവരുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.