അധ്യാപകനെതിരായ പോക്സോ കേസിന് പിന്നിൽ അതേ സ്കൂളിലെ രണ്ട് അധ്യാപികമാർ; കേസെടുക്കണമെന്ന് പെൺകുട്ടിയുടെ മാതാവ്

 അധ്യാപകനെതിരായ പോക്സോ കേസിന് പിന്നിൽ അതേ സ്കൂളിലെ രണ്ട് അധ്യാപികമാർ; കേസെടുക്കണമെന്ന് പെൺകുട്ടിയുടെ മാതാവ്

കുമ്പള: സർക്കാർ ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകനെതിരായ പോര്സോ കേസ് വ്യാജമെന്ന് വ്യക്തമായതിന് പിന്നാലെ അധ്യാപകനെതിരായ നടപടി റദ്ദാക്കി. അധ്യാപകനെതിരായ നടപടി അവസാനിപ്പിച്ച് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉത്തരവിറക്കിയതിന് പിന്നാലെ ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകി. പെൺകുട്ടിയുടെ പേരിൽ വ്യാജ പരാതി നൽകിയ അധ്യാപികമാർക്കെതിരെ കേസെടുക്കണമെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം.

അധ്യാപകനെതിരേ പോക്സോ പരാതി നൽകാൻ ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർ വിദ്യാർഥിനികളെ നിർബന്ധിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി രക്ഷിതാക്കളും പി.ടി.എ. ഭാരവാഹികളും നേരത്തേ രംഗത്തെത്തിയിരുന്നു. പത്താം തരത്തിലെ രണ്ട് വിദ്യാർഥിനികളെ കൗൺസലിങ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളക്കടലാസിൽ ഒപ്പിടിവിച്ചു വാങ്ങിയത്.

എസ്.എസ്.എൽ.സി. മാതൃകാപരീക്ഷ നടക്കുന്ന സമയത്താണ് കുട്ടികളെക്കൊണ്ട് കടലാസിൽ ഒപ്പിട്ട് വാങ്ങിയത്. പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വിളി വന്നപ്പോഴാണ് കേസിന്റെ കാര്യംതന്നെ കുട്ടികൾ അറിയുന്നത്. അധ്യാപകനെതിരെ യാതൊരു പരാതിയും ഇല്ലാത്ത കുട്ടികളെ നിർബന്ധിച്ച് കൊണ്ടുപോയതിനെത്തുടർന്ന് കുട്ടികൾ മാനസികമായി തകർന്നതായി രക്ഷാകർത്താക്കൾ പറഞ്ഞു.

മാനസികസംഘർഷത്തെ തുടർന്ന് കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷ നല്ല നിലയിൽ എഴുതാൻ കഴിഞ്ഞില്ലെന്നും ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമോ എന്ന ഭയത്തിലാണെന്നും അവർ പറഞ്ഞു. മക്കളുടെ ഭാവിയെ തന്നെ തകർക്കാൻ കൂട്ടുനിന്ന അധ്യാപികമാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ചൈൽഡ് ലൈൻ എന്നിവർക്കും പരാതി നൽകിയിരുന്നു.

പോക്സോ കേസിൽ അധ്യാപകനെതിരെയുള്ള നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കുട്ടിയുടെ മാതാവ് ജില്ലാ പോലീസ് മേധാവിക്കും ചൈൽഡ് ലൈനും വീണ്ടും പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *