പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ശ്രീജിത്തിന് 53 വർഷം കഠിന തടവ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 53 വർഷം കഠിന തടവും 30,000 രൂപ പിഴയും. അടക്കാകുണ്ട് സ്വദേശി ശ്രീജിത്തിനെ (24) ആണ് ശിക്ഷിച്ചത്. പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ശിക്ഷാവിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും എട്ടു മാസവും അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി എസ് സൂരജിന്റെ ഉത്തരവിൽ പറയുന്നു.
2021ൽ കാളികാവ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി 33 വർഷം കഠിന തടവും 20,000 രൂപ പിഴയും പോക്സോ വകുപ്പിൽ 20 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ 30,000 രൂപ അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. കാളികാവ് ഇൻസ്പെക്ടറായിരുന്ന ഹിദായത്തുള്ള മാമ്പ്രയാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.