പെട്രോളിനും ഡീസലിനും ഉടൻ വില കൂടിയേക്കും; എണ്ണക്കമ്പനികളുടെ ലാഭത്തിൽ വൻ കുറവ്

കൊച്ചി: പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭത്തിൽ വൻ ഇടിവുണ്ടായതോടെ രാജ്യത്ത് ഇന്ധനവിലയിൽ ഉടൻ വർധനവുണ്ടായേക്കും എന്ന് റിപ്പോർട്ടുകൾ. രാജ്യാന്തര വിപണിയിയ്ക്ക് ആനുപാതികമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താതിരുന്നതാണ് കമ്പനികളുടെ അറ്റാദായത്തിൽ വൻ ഇടിവുണ്ടാകാൻ കാരണമായത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നിവയുടെ അറ്റാദായത്തിൽ 70 മുതൽ 93 ശതമാനം വരെ ഇടിവുണ്ടയതായാണ് റിപ്പോർട്ട്.
ഇക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം 75 ശതമാനം ഇടിഞ്ഞ് 3,722.63 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ 14,735.30 കോടി രൂപയായിരുന്നു അറ്റാദായം. ഇന്ധന വില്പനയിൽ നിന്നുള്ള വരുമാനം മൂന്ന് ശതമാനം കുറഞ്ഞ് 2.19 ലക്ഷം കോടി രൂപയായി. അവലോകന കാലയളവിൽ ബി.പി.സി.എല്ലിന്റെ അറ്റാദായത്തിലുണ്ടായ കുറവ് 73 ശതമാനമാണ്. 2,842.55 കോടി രൂപയാണ് ഈ കാലയളവിൽ കമ്പനിയുടെ അറ്റാദായം. മുൻവർഷം ഇക്കാലയളവിൽ 10,644.30 കോടി അറ്റാദായം നേടിയിരുന്നു. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 634 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 6,203.9 കോടി രൂപയായിരുന്നു. വരുമാനം 1.21 ലക്ഷം കോടി രൂപയായി ഉയർന്നു.
ഐ.ഒ.സിയുടെ റിഫൈനിംഗ് മാർജിൻ(ഉത്പാദന ചെലവും വില്പന വിലയും തമ്മിലുള്ള അന്തരം) ഇത്തവണ 6.39 ഡോളറായാണ് താഴ്ന്നത്. മുൻവർഷം ജൂണിൽ മാർജിൻ 8.34 ഡോളറായിരുന്നു. എച്ച്.പി.സി.എല്ലിന്റെ മാർജിൻ 7.44 ഡോളറിൽ നിന്ന് 5.03 ഡോളറായി താഴ്ന്നു.വില കുറച്ചതും അടിയായിപൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചതും കമ്പനികൾക്ക് അധിക ബാദ്ധ്യതയായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം ശക്തമായതിനാൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിന് മുകളിൽ തുടരുന്നതാണ് മറ്റൊരു വെല്ലുവിളി. ഇതോടൊപ്പം രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവും വർദ്ധിപ്പിച്ചു.