മാതാപിതാക്കൾക്കൊപ്പം പോകില്ലെന്നുറപ്പിച്ച് യുവതി; കസ്റ്റഡിയിലെടുത്ത വിമാനത്താവളത്തിൽ തന്നെ തിരിച്ചുകൊണ്ടാക്കി പൊലീസും; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ ദുരൂഹതകൾ അകലുന്നില്ല

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവിട്ട് പൊലീസ്. യുവതിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നാണ് ഇന്നലെ രാത്രിയിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും യുവതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതി തനിക്ക് മാതാപിതാക്കൾക്കൊപ്പം പോകേണ്ടെന്നും ഡൽഹിക്ക് തിരിച്ചു പോകണമെന്നും വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് അകമ്പടിയോടെ യുവതിയെ വിമാനത്താവളത്തിൽ കൊണ്ടുവിട്ടത്.
അച്ഛനും സഹോദരനും രാത്രിയിൽ തന്നെ യുവതിയെ കാണാനെത്തിയെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന നിലപാടിലായിരുന്നു യുവതി. നെടുമ്പാശ്ശേരിയിൽ പൊലീസ് എത്തിച്ചതിന് പിന്നാലെ യുവതി ഡൽഹിക്ക് പോയി. അതേസമയം, സംസ്ഥാനത്ത് ഏറെ വിവാദമായ ഗാർഹിക പീഡനക്കേസിൽ ഇനിയും ദുരൂഹതകൾ ഏറെയാണ്.
യുവതിയെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയ കൊച്ചിയിലെത്തിച്ചത്. വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘം ഡൽഹിയിലാണു യുവതിയെ കണ്ടെത്തിയതെന്നാണു വിവരം. ഇന്നലെ രാത്രി 8.30നു വിമാനമാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുൻപാണു യുവതി വീട്ടിൽനിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ പിന്തുടർന്നാണു പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നൽകുന്ന വിവരം.
താൻ കുടുക്കിൽപെട്ടിരിക്കുകയാണെന്നും തന്നെ കാണാനില്ലെന്ന പരാതി പിൻവലിക്കണമെന്നും ബുധനാഴ്ച അമ്മയെ വാട്സാപ് കോൾ വിളിച്ച് യുവതി ആവശ്യപ്പെട്ടിരുന്നു. പരാതി പിൻവലിക്കില്ലെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ യുവതി കോൾ കട്ട് ചെയ്തു. ഇക്കാര്യവും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഈ കോൾ വിവരങ്ങളും പൊലീസിനു യുവതിയെ കണ്ടെത്താൻ സഹായകമായി. താൻ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഭർത്താവ് രാഹുലിനെതിരെ സ്ത്രീധന പീഡന പരാതി നൽകിയതെന്നും രാഹുൽ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി തന്റെ യുട്യൂബ് ചാനൽ മുഖേന മൂന്നു വിഡിയോകൾ യുവതി പുറത്തുവിട്ടിരുന്നു.