വോട്ടെടുപ്പിനിടെ ബിഹാറിൽ സംഘർഷം; ബിജെപി–ആർജെഡി തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബിഹാർ: വോട്ടെടുപ്പിനിടെ ബിഹാറിൽ സംഘർഷം. ബിജെപി–ആർജെഡി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തെ തുടർന്നുണ്ടായ വെടിവയ്പ്പിലാണ് ഒരാൾ മരിച്ചത്. സരൺ ലോക്സഭാ മണ്ഡലത്തിലെ ചപ്രയിലാണ് സംഭവം.
പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇൻറർനെറ്റ് വിച്ഛേദിച്ചു. ഇവിടെ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. എസ്‌പിയും ജില്ലാ മജിസ്ട്രേറ്റും സ്ഥലത്ത് ക്യാംപ് ചെയ്‌താണ് സാഹചര്യങ്ങൾ വിലയിരുത്തുന്നത്.
വോട്ടിംഗ് അവസാനിക്കുന്നതിന് മുമ്പ് ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിൻറെ മകളും സരണിലെ ആർജെഡി സ്ഥാനാർഥിയുമായ രോഹിണി ആചാര്യ ചാപ്രയിലെ ബൂത്തിലെത്തിയതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. രോഹിണി ബൂത്ത് കയ്യേറ്റം നടത്തിയതായി പ്രദേശവാസികൾ ആരോപിച്ചിരുന്നു. രോഹിണി ആചാര്യയും അനുയായികളും വോട്ടർമാരോട് മോശമായി പെരുമാറിയതായി നാട്ടുകാർ പരാതിപ്പെട്ടതിന് പിന്നാലെ രോഹിണി സ്ഥലം വിട്ടിരുന്നു. വോട്ടിംഗ് ദിനമായ ഇന്നലെ തുടങ്ങിയ ഈ സംഘർഷം ഇന്നും തുടർന്നപ്പോൾ ഇരു പാർട്ടികളുടെയും പ്രവർത്തർ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയുമായിരുന്നു.
ബിഹാറിൽ തിങ്കളാഴ്‌ച പോളിംഗ് ബൂത്തിലെത്തിയ അഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലൊന്നാണ് സരൺ. അഞ്ചാം ഘട്ടത്തിൽ 52.35 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. സരണിൽ 50.46 ആണ് വോട്ടിംഗ് ശതമാനം. ആർജെഡിയുടെ രോഹിണി ആചാര്യയും രണ്ട് തവണ സിറ്റിംഗ് എംപിയായ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയും തമ്മിലാണ് സരണിലെ പോരാട്ടം.