ചിക്കൻ കറി ഉണ്ടാക്കാൻ തിരഞ്ഞെടുത്തത് ഗുരുവായൂർ ക്ഷേത്ര പരിസരം; ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല

തൃശൂർ: നമ്മുടെ നാട് ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹോട്ടൽ,കൺസ്ട്രക്ഷൻ,ടെക്സ്റ്റയിൽസ് എന്നുവേണ്ട ഒരുവിധം എല്ലായിടത്തും അവരുടെ സാന്നിധ്യം ഉണ്ട്. നാട്ടുകാർക്ക് ഇവരെക്കൊണ്ട് പലവിധ ശല്യങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ചിക്കൻ കറി ഉണ്ടാക്കിയിരിക്കുകയാണ് ഇവർ. ഗുരുവായൂർ ദേവസ്വം വക പാഞ്ചജന്യം അനക്സിലെ കരാർ തൊഴിലാളികളാണ് ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം ഉണ്ടാക്കിയത്. മാംസഭക്ഷണത്തിന്റെ ഗന്ധം പരന്നതോടെ ഭക്തർ നേരിട്ടെത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട ചിട്ടകൾ തൊഴിലാളികളെ അറിയിക്കുന്നതിൽ കരാറുകാരന് വീഴ്ചയുണ്ടായുണ്ടായതായി ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനീഷ് മഞ്ചറത്ത് പറഞ്ഞു. ക്ഷേത്രത്തിന് തൊട്ടടുത്താണ് സംഭവം നടന്നത്. മുമ്പ് ഇവിടെ മാംസഭക്ഷണം പാടില്ലെന്ന ബോർഡ് ഉണ്ടായിരുന്നു. മാംസഭക്ഷണ വിൽപ്പന പോലും നിരോധിച്ച മേഖലയിലാണ് പാചകം ചെയ്ത് കഴിച്ചത്. ഭക്തർ ഇക്കാര്യം ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും
അനീഷ് മഞ്ചറത്ത് ചൂണ്ടിക്കാട്ടി .
ക്ഷേത്ര പരിസരത്ത് നിന്ന് സ്ഥിരമായി മാംസഭക്ഷണത്തിന്റെ ഗന്ധമുണ്ടാകാറുണ്ടെന്ന് ഭക്തർ പറയുന്നു. സംഭവം നേരത്തെ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട് എന്നിട്ടും വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്നും പരാതിയുണ്ട്.