വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ പതാകയിൽ ആനയെ ഉപയോഗിക്കുന്നത് വിലക്കണമെന്ന ആവശ്യം തള്ളി

ചെന്നൈ: തങ്ങളുടെ ചിഹ്നമായ ആനയെ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ പതാകയിൽ ഉപയോഗിക്കുന്നത് വിലക്കണമെന്ന ബഹുജൻ സമാജ് പാർട്ടിയുടെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. തങ്ങൾ അനുമതിയോ അംഗീകാരമോ കൊടുത്തിട്ടല്ല രാഷ്ട്രീയ പാർട്ടികൾ പതാകകൾ ഉപയോഗിക്കുന്നതെന്ന് കമ്മിഷൻ അറിയിച്ചു. പതാകയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അതത് പാർട്ടികളുടെ ഉത്തരവാദിത്തമാണെന്ന് കമ്മിഷൻ വ്യക്തമാക്കി.
തമിഴക വെട്രി കഴകം പാർട്ടി ചിഹ്നത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലെന്നും അതിനു ശേഷമേ താൽക്കാലിക ചിഹ്നം അനുവദിക്കൂവെന്നും
തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണു ടിവികെയുടെ പതാകയിൽ ആനയെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി കമ്മീഷന് പരാതി നൽകിയത്. ഓഗസ്റ്റ് 22നു ചെന്നൈയിൽ നടന്ന ചടങ്ങിലാണു വിജയ് പാർട്ടി പതാക പുറത്തിറക്കിയത്. പതാകയുടെ അർഥവും പാർട്ടി നയവും എന്താണെന്നുള്ളത് സംസ്ഥാന സമ്മേളനത്തിൽ വ്യക്തമാക്കുമെന്ന് വിജയ് അറിയിച്ചിരുന്നു.