പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും നിപ പോസിറ്റീവ്; ജില്ലയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിൽ പതിനാലുകാരന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും നിപ പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ ജില്ലയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി.
നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു.
കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ഇക്കഴിഞ്ഞ 15 നാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മലപ്പുറത്ത് 3 ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നു. എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്നതിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷിക്കുകയാണ്.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.
മഞ്ചേരിയിൽ 30 പ്രത്യേക വാർഡുകൾ ആരംഭിച്ചു. കൺട്രോൾ റൂം ആരംഭിച്ചു. നിപ ബാധിതന്റെ പ്രാഥമിക , സെക്കന്ററി കോൺടാക്ടുകൾ നിരീക്ഷണത്തിലാണ്. പൂനൈയിൽ നിന്നുള്ള ഫലം വന്നിട്ടില്ല. എന്നിരുന്നാലും മാസ്ക്ക് ധരിക്കണം. കൂടുതൽ ആരോഗ്യ പ്രവർത്തകൾ മലപ്പുറത്തേക്ക് വരും.മൂന്ന് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകിയതായും മന്ത്രി വിശദീകരിച്ചു.