മന്ത്രവാദ ചികിത്സയിലൂടെ മന്തുരോഗം മാറ്റാം; പകരം ചോദിച്ചത് ഒരു ആടിനെ; രോഗിക്ക് നഷ്ടമായത് 15 ലക്ഷം രൂപയുടെ സ്വർണം; അറസ്റ്റ്

ജാർഖണ്ഡ്: ഒരു ആടിനെ തന്നാൽ മന്ത്രവാദ ചികിത്സ നടത്തി മന്തുരോഗം മാറ്റാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഒടുവിൽ രോഗിയുടെ 15 ലക്ഷം രൂപ വില വരുന്ന സ്വർണ്ണവുമായി തട്ടിപ്പുകാർ മുങ്ങി. അന്വേഷണത്തിന് പിന്നാലെ അമ്മാവനെയും മരുമകനെയും പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലെ സത്ഗാവാൻ ബ്ലോക്കിലെ മാർക്കോയ് ഗ്രാമത്തിലാണ് സംഭവം. 46 കാരനായ പങ്കജ് കുമാർ സിംഗ് വർഷങ്ങളായി കാലില്‍ മന്തുരോഗവുമായി മല്ലിടുകയായിരുന്നു. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും രോഗം ഭേദമാക്കിയില്ല. ഒരു ദിവസം പറമ്പില്‍ പണിയെടുക്കുമ്പോള്‍ രണ്ട് മോട്ടോര്‍ സൈക്കിളിലായി മൂന്ന് പേര്‍ പങ്കജ് കുമാറിനെ കാണാനെത്തി. തങ്ങള്‍ തന്ത്രിമാരാണെന്നും കാലിലെ മന്തുരോഗം, മന്ത്രവാദം നടത്തി മാറ്റാമെന്നും അവര്‍ ഏറ്റു. പകരം ഒരു ആടി നല്‍കിയാല്‍ മതി. രോഗം മാറുകയാണെങ്കില്‍ ഒന്നല്ല രണ്ട് ആടുകളെ താരമെന്ന് പങ്കജ് കുമാര്‍ സിംഗ് ഏറ്റു.
ദിവസങ്ങള്‍ക്ക് ശേഷം നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ഇവര്‍ മന്ത്രവാദ ചികിത്സയ്ക്കായി പങ്കജിന്‍റെ വീട്ടിലെത്തി. അരമണിക്കൂറോളം മന്ത്രവാദ ചടങ്ങുകൾ നടത്തി. ഒടുവില്‍, പെട്ടെന്ന് രോഗം മാറ്റാന്‍ സ്വർണ്ണത്തിന് കഴിയുമെന്ന് അവകാശപ്പെട്ട ഇവര്‍ വീട്ടിലെ സ്വര്‍ണ്ണാഭരണങ്ങള്‍ ശേഖരിക്കാന്‍ പങ്കജിനോടും ഭാര്യയോടും അവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ഏതാണ്ട് 15 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങൾ നിർദ്ദേശപ്രകാരം ചുവന്ന തുണിയിൽ പൊതിഞ്ഞ് ഭാര്യ മന്ത്രവാദികളെ ഏല്‍പ്പിച്ചു. ചടങ്ങിന്‍റെ അവസാനം പങ്കജിനോട് മൂന്ന് തവണ കുളിക്കാനും ഭാര്യ ഇത് കാണാതിരിക്കാന്‍ മതിലിന് അഭിമുഖമായി നില്‍ക്കാനും ഇവര്‍ ആവശ്യപ്പെട്ടു. പങ്കജ് കുളി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, ആഭരണങ്ങൾ ശുദ്ധീകരിച്ചുവെന്ന് അവകാശപ്പെട്ട ഇവര്‍ ചുവന്ന തുണി പങ്കജിന്‍റെ മന്ത് രോഗം ബാധിച്ച കാലില്‍ കെട്ടിവച്ചു.