കടൽത്തീരത്ത് കളിക്കുന്നതിനിടെ കല്ലെറിഞ്ഞത് ദേഹത്തു കൊണ്ടു; പത്ത് വയസുകാരന് യുവാവിന്റെ മർദ്ദനം

കാസര്‍കോട്: കടൽ തീരത്ത് കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് ദേഹത്ത് കൊണ്ടെന്നാരോപിച്ച് പള്ളിക്കരയിലുള്ള പത്ത് വയസുകാരനെ മർദിച്ചതായി പരാതി. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ദേഹത്ത് കല്ല് കൊണ്ടതിന്റെ പേരിലാണ് കടൽത്തീരം കാണാനെത്തിയ യുവാവ് കുട്ടിയെ മർദിച്ചത്. ഇയാള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ രണ്ടാം തീയതിയാണ് പള്ളിക്കരയില്‍ താമസിക്കുന്ന പത്ത് വയസുകാരന് മർദ്ദനമേറ്റത്. കല്ലിങ്കാല്‍ സ്കൂളിന് സമീപത്ത് വച്ച് കളിക്കാനെടുത്ത കല്ല് എറിയുമ്പോള്‍ കാലില്‍ കൊണ്ട വിരോധത്തില്‍ യുവാവ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
മര്‍ദ്ദനമേറ്റതോടെ കുട്ടി മാനസികമായി തളര്‍ന്നെന്നാണ് പത്ത് വയസുകാരന്റെ മാതാവ് പ്രതികരണം. ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നിസാര വകുപ്പുകള്‍ മാത്രം ചുമത്തി യുവാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. ബാലനീതി നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ബാലാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുട്ടിയുടെ വീട്ടുകാർ.