കാർഡ് ക്ലോണിംഗിലൂടെ പണംതട്ടിയ സംഭവത്തിൽ എസ്ബിഐക്ക് തിരിച്ചടി; ഉപഭോക്താവിന് 80,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കാർഡ് ക്ലോണിംഗ് നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ബാങ്കിന് തിരിച്ചടി. ഉത്തരാഖണ്ഡ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായ വിധി പ്രഖ്യാപിച്ചു. ഉപഭോക്താവിന് നഷ്ടപ്പെട്ട തുക തിരികെ നൽകാൻ കമ്മീഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിർദേശം നൽകി. 2015 ലാണ് സംഭവം. റൂർക്കി സ്വദേശിയായ പാർത്ഥസാരഥി മുഖർജിയെ 80,000 രൂപ കബളിപ്പിച്ച് തട്ടിപ്പുകാരൻ ഡൽഹിയിലെ രണ്ട് എടിഎമ്മുകളിൽ നിന്ന് തുക പിൻവലിക്കുകയായിരുന്നു. എടിഎം കാർഡും പാസ്‌വേഡും മറ്റൊരാളുമായി പങ്കുവെച്ച് ഉപഭോക്താവ് സ്വയം ഈ തട്ടിപ്പ് നടത്തിയെന്ന എസ്ബിഐയുടെ വാദം കോടതി തള്ളി. എടിഎം തകരാർ, എടിഎം ക്ലോണിംഗ് എന്നിവയിൽ നിന്ന് എടിഎമ്മിനെ സംരക്ഷിക്കാനുള്ള ചുമതലയിൽ ബാങ്ക് പരാജയപ്പെട്ടാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.
എന്താണ് കാർഡ് ക്ലോണിംഗ്?
എടിഎം പേയ്‌മെന്റ് ടെർമിനലുകളിൽ സ്‌കിമ്മറുകൾ എന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ മോഷ്‌ടിക്കുന്നതാണ് കാർഡ് ക്ലോണിംഗ് അഥവാ സ്‌കിമ്മിംഗ്. അക്കൗണ്ട് നമ്പറുകളും പിൻ നമ്പറുകളും ഉൾപ്പെടെ കാർഡിന്റെ മാഗ്നറ്റിക് സ്ട്രൈപ്പിൽ നിന്ന് സ്‌കിമ്മറുകൾ ഡാറ്റ മോഷ്ടിക്കുന്നു. തുടർന്ന് മോഷ്ടിച്ച ഡേറ്റ ഉപയോഗിച്ച് ക്ലോൺ ചെയ്ത കാർഡുകൾ സൃഷ്ടിക്കുന്നു. എന്നാൽ പുതിയ ചിപ്പ് കാർഡുകൾ ഹാക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്, കാരണം ഡാറ്റ ചിപ്പിനുള്ളിൽ തന്നെ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. ഈ കാർഡുകളിൽ അവയുടെ പ്രധാനപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന ഇംപ്ലാൻന്റ് ചെയ്ത മൈക്രോചിപ്പുകൾ ഉൾപ്പെടുന്നു. ഇക്കാരണത്താൽ, ചിപ്പ് കാർഡിലേക്ക് പ്രവേശനം ലഭിച്ചാലും, അവർ എടുത്ത ഡാറ്റ ഉപയോഗിക്കാൻ കഴിയില്ല.