എയർടെലിൽ ചട്ടലംഘനം തുടർകഥ; ഉപഭോക്താക്കളുടെ വെരിഫിക്കേഷന്‍ നിയമാനുസൃതമല്ല; വീണ്ടും പിഴ ചുമത്തി ടെലികോം വകുപ്പ്

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളിലൊരാളായ എയർടെല്ലിൽ ചട്ടലംഘനം തുടർച്ചയാകുന്നു. കമ്പനിക്ക് വീണ്ടും പിഴ ചുമത്തി പഞ്ചാബ് ടെലികോം ഡിപ്പാർട്മെന്റ്. പുതിയ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് എയർടെൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മെയ് 27ന് പഞ്ചാബ് ടെലികോം ഡിപ്പാർട്‌മെൻറിൽ നിന്ന് നോട്ടീസ് ലഭിച്ചതായി ഭാരതി എയർടെൽ വ്യക്തമാക്കുന്നു. ലൈസൻസ് കരാർ പ്രകാരമുള്ള ഉപഭോക്താക്കളുടെ വെരിഫിക്കേഷൻ ചട്ടങ്ങൾ ലംഘിച്ചതായിരുന്നു നോട്ടീസ്. ഉപഭോക്താക്കളുടെ അപേക്ഷ ഫോമുകളുടെ ഓഡിറ്റ് നടത്തിയാണ് ടെലികോം ഡിപ്പാർട്‌മെൻറ് നടപടിയിലേക്ക് നീങ്ങിയത്. ഈ ലംഘനത്തിന് 1,79,000 രൂപയാണ് പിഴ ചുമത്തിയത്. ഇതാദ്യമായല്ല എയർടെല്ലിനെതിരെ സമാന ലംഘനത്തിന് പിഴ ചുമത്തുന്നത്. ഇതേ ചട്ടലംഘനത്തിന് എയർടെല്ലിനെതിരെ 1,56,000 രൂപയുടെ പിഴ ഏപ്രിലിൽ പഞ്ചാബ് ടെലികോം ഡിപ്പാർട്‌മെൻറ് ചുമത്തിയിരുന്നു. മാർച്ചിൽ 4 ലക്ഷം രൂപയും ഭാരതി എയർടെൽ പിഴയൊടുക്കിയിരുന്നു. ദില്ലി-ബിഹാർ എന്നിവിടങ്ങളിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയായിരുന്നു പിഴ. ദില്ലിയിൽ 2.55 ലക്ഷവും ബിഹാറിൽ 1.46 ലക്ഷം രൂപയുമായിരുന്നു ഭാരതി എയർടെൽ അടക്കേണ്ടിവന്നത്.
ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ കൃത്യമായി സമാഹരിച്ച് കണക്ഷൻ നൽകണം എന്നാണ് ചട്ടം. ഇതിനായി കെവൈസി പ്രക്രിയ പാലിക്കണം എന്ന് നിയമം പറയുന്നു. ടെലികോം കമ്പനികൾ ഇത് പാലിക്കുന്നുണ്ടോ എന്നറിയാൻ ടെലികോം മന്ത്രാലയം കൃത്യമായ ഇടവേളകളിൽ ഓഡിറ്റ് നടത്താറുണ്ട്. ഈ പരിശോധനയിലാണ് എയർടെൽ പലതവണ കുടുങ്ങിയത്.