സ്ഥലംമാറ്റം, സസ്പെൻഷൻ, പരിശീലനം; ഉന്നത ഉദ്യോഗസ്ഥതരുടെ അഭാവത്തിൽ വനംവകുപ്പ് പ്രവർത്തനം അവതാളത്തിൽ

വയനാട്: വയനാട് ജില്ലയിലെ വനംവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പ്രവർത്തനങ്ങൾ അവതാളത്തിലായി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സസ്പെൻഷനും പരിശീലനവുമാണ് വനംവകുപ്പിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നത്. സൗത്ത് വയനാട് ഡി.എഫ്.ഒയെ കാസർകോടേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതേത്തുടർന്ന് ഒലവക്കോട് അസി. ഫോറസ്റ്റ് കൺസർവേറ്റർക്ക് സൗത്ത് വയനാട് ഡിവിഷന്റെ അധിക ചുമതല നൽകിയിരുന്നു. എന്നാൽ ഇപ്പോഴും പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നാണ് വനംവകുപ്പ് ജീവനക്കാർ തന്നെ പറയുന്നു.
സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും പകരം നിയമനം നടത്താതെ അധിക ചുമതല നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ വന്യമൃഗശല്യമുള്ള വയനാട്ടിൽ റേഞ്ച് ഓഫിസർമാരെ കൂട്ടത്തോടെ പരിശീലനത്തിനയച്ചതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ടെറിട്ടോറിയലിലും ഫ്ലയിങ് സ്ക്വാഡിലും സാമൂഹിക വനവത്കരണ വിഭാഗത്തിലു ഉൾപ്പെടെ 14 റേഞ്ച് ഓഫിസർമാരാണ് ജില്ലയിലുള്ളത്.
ഇതിൽ മൂന്ന് മാസക്കാലത്തെ പരിശീലനവുമായി ബന്ധപ്പെട്ട് നാല് റേഞ്ച് ഓഫിസർമാരാണ് പുറത്തേക്ക് പോയത്. കൽപറ്റ റേഞ്ച്, കൽപറ്റ ഫ്ലൈയിങ് സ്ക്വാഡ് ഓഫിസർമാരെ സുഗന്ധഗിരി മരംമുറിയുടെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയരായി സസ്പെൻഷനിലുമാണ്.
പേര്യ, മേപ്പാടി, ചെതലയം, സുൽത്താൻ ബത്തേരി വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ റേഞ്ച് ഓഫിസർമാരാണ് പരിശീലനത്തിലുള്ളത്. ആളില്ലാത്തിടത്തെല്ലാം അധിക ചുമതലയാണ് നൽകിയിരിക്കുകയാണ്. ഇത് വനംവകുപ്പിന്റെ എല്ല തലത്തിലുമുള്ള പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.
മാനന്തവാടി റേഞ്ച് ഓഫിസർക്കാണ് മേപ്പാടിയുടെ അധികച്ചുമതലയെങ്കിലും വന്യജീവി ശല്യം ഏറ്റവും രൂക്ഷമായ മാനന്തവാടിയിൽ റേഞ്ച് ഓഫിസറുടെ സ്ഥിര സാന്നിധ്യം ആവശ്യമുണ്ട്. അതു കൊണ്ടുതന്നെ വന്യമൃഗശല്യം കൂടുതലുള്ള മേപ്പാടി റേഞ്ചിലെ കാര്യങ്ങളിൽ ഇടപെടുക ദുഷ്കരമാണ്. രണ്ടിടങ്ങളിലും ഒരു പോലെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പ്രശ്നങ്ങൾ ധാരാളമുണ്ട്.
ഡി.എഫ്.ഒയുടെ സ്ഥിരം ചുമതലയില്ലാത്തത് സൗത്ത് വയനാട് ഡിവിഷന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജില്ലയിൽ മാസങ്ങളായി വനം ഉദ്യോഗസ്ഥരുടെ അഭാവം കാര്യമായി പ്രതിസന്ധി സൃഷ്ടിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടൽ ഇതുവരെ ഉണ്ടായിട്ടില്ല.
വയനാട്ടിൽ പലയിടങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. ഇത്തരം അവസരങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് റേഞ്ച് ഓഫിസർമാരാണ്. ആളില്ലാതെ വരുമ്പോൾ അതുകൊണ്ട് തന്നെ മുഴുവൻ പ്രവർത്തനങ്ങളും അവതാളത്തിലാവും.