‘പി ശശി സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു’; പാർട്ടിക്ക് നൽകിയ പരാതി പുറത്തുവിട്ട് അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പിവി അൻവർ എംഎൽഎ നൽകിയ പരാതി പുറത്ത്. പരാതിയിൽ ലൈംഗിക ആരോപണങ്ങൾ അടക്കം ഉന്നയിച്ചിട്ടുണ്ട്. പത്തു പേജോളം നീളുന്ന പരാതിയില്‍ പലയിടങ്ങളിലായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പല കേസുകളിലും പങ്കുണ്ടെന്ന് ആരോപിക്കുന്നു. പിവി അൻവർ തന്നെയാണ് പരാതി പുറത്തുവിടാൻ നിർബന്ധിതനായിരിക്കുന്നു എന്ന കുറിപ്പോടെ പരാതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
പ്രാദേശിക നേതാക്കൾ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചാൽ തടയും. താൻ പറഞ്ഞോളാമെന്ന് അറിയിച്ച് നേതാക്കളെ തിരിച്ചയക്കുമെന്നും അൻവറിന്റെ പരാതിയിൽ പറയുന്നു. ആർഎസ്എസ്, കോൺഗ്രസ് നേതാക്കൾക്ക് പോലീസ് സ്റ്റേഷനുകളിൽ സ്വാധീനമുണ്ട്. സാമ്പത്തിക തർക്കങ്ങളിൽ ഇടനില നിന്ന് ലക്ഷങ്ങൾ തട്ടുന്നുവെന്നും ശശിക്കെതിരായ പരാതിയിൽ പറയുന്നു.
ചില കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതിക്കാരികളുടെ ഫോൺ നമ്പറുകൾ ശശി വാങ്ങുമെന്നും സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തിൽ ഇടപെടുന്നുവെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെയുള്ള പരാതിയിലുള്ളത്. എല്ലാം ഉന്നയിക്കുന്നത് ഉത്തമബോധ്യത്തിലെന്നും അൻവർ പറഞ്ഞു.