ബംഗാളിൽ നിന്ന് ജോലി ചെയ്ത് ജീവിക്കാൻ കേരളത്തിലെത്തി; താമസം മാസവാടക 500 രൂപയ്ക്ക്; ‘അതിഥി തൊഴിലാളി’ മൂന്ന് മാസമായി അന്തിയുറങ്ങുന്നത് പട്ടിക്കൂട്ടിൽ

എറണാകുളം: എറണാകുളം പിറവത്ത് അതിഥി തൊഴിലാളി ശ്യാം സുന്ദർ മാസവാടക 500 രൂപ നൽകി താമസിക്കുന്നത് പട്ടിക്കൂട്ടിൽ. ബംഗാൾ സ്വദേശിയാന് ശ്യാം സുന്ദർ. പിറവത്തിനടുത്തെ പട്ടിക്കൂട്ടിൽ അതിത്തൊഴിലാളി താമസിക്കുന്നെന്ന് പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്ന് ആണ് വാർത്ത മാധ്യമത്തിലൂടെ സംഭവം പുറത്തറിയുന്നത്.
നാട്ടിലെ പ്രമാണിയുടെ പഴയ വീടിന് സമീപത്തെ പഴയ പട്ടിക്കൂട് തുറന്നുനോക്കിയപ്പോഴാണ് അവിടെ അതിഥി തൊഴിലാളി താമസിക്കുന്നതായി വ്യക്തമായത്. ഇരുമ്പ് മറയുളള അതിന്‍റെ വാതിൽ തുറന്നുനോക്കിയാല്‍ കാണാം ബംഗാൾ സ്വദേശി ശ്യാം സുന്ദര്‍ കിടക്കുന്ന സ്ഥലം. ശ്യാം സുന്ദര്‍ നാലു വര്‍ഷമായി കേരളത്തിലെത്തിയിട്ട്.
പിറവത്തെത്തിയപ്പോൾ കയ്യില്‍ നയാപൈസയില്ല. ഒടുവിൽ ഈ വീടിന്‍റെ ഉടമയാണ് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നൽകിയതെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. കൊൽക്കത്തയിൽ നിന്ന് ആറുമണിക്കൂറുണ്ട് ശ്യാം സുന്ദറിന്‍റെ നാട്ടിലേക്ക്. സ്കൂളിന്‍റെ പടി കണ്ടിട്ടില്ല. പട്ടിക്കൂടിന് സമീപത്തെ പഴയ വീട് അതിഥിത്തൊഴിലാളികൾക്കടക്കം വാടകയ്ക്ക് നൽകിയിരിക്കുന്നു. അവർ നൽകുന്ന വാടകക്കാശ് നല്‍കാൻ കഴിയാത്തതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് വീടാക്കിയത്.
പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതിനുളളിൽത്തന്നെയാണെന്ന് ശ്യാം സുന്ദര്‍ പറയുന്നു. പട്ടിക്ക് പുറം ലോകം കാണാൻ നാലുചുറ്റും ഗ്രില്ലുണ്ടായിരുന്നു. കാർഡ്ബോർഡുവെച്ച് അത് മറച്ചാണ് മഴയേയും തണുപ്പിനേയും ചെറുക്കുന്നത്. പട്ടിക്കൂടിന് വാടക വാങ്ങുന്ന സ്ഥലമുടമ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. അതേസമയം, പിറവത്ത് അതിഥി തൊഴിലാളികള്‍ ഒരുപാടുണ്ടെങ്കിലും വേണ്ടത്ര താമസ സൗകര്യമില്ലെന്നും തന്‍റെ പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ 2000 രൂപക്കും 3000 രൂപക്കുമൊക്കെ താമസിക്കുന്നുണ്ടെന്നുമാണ് വീട്ടുടമ പറയുന്നത്. കുറെ പേര്‍ വാടക നല്‍കി താമസിക്കുന്നുണ്ടെന്നും ഇയാള്‍ പട്ടിക്കൂട്ടിലാണോ താമസിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നും ഉടമയുടെ പ്രതികരണം.
മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ഉള്‍പ്പെെട സ്ഥലത്തെത്തിയിട്ടുണ്ട്. നഗരസഭ അധികൃതരും സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മോശം സാഹചര്യത്തില്‍ പട്ടിക്കൂട് വാടകക്ക് നല്‍കി വീട്ടുടമയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടുടമയെ പൊലീസ് വിളിപ്പിച്ചു.