പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് കെഎസ് യു മാർച്ചിനിടെ സംഘർഷം; റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

 പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് കെഎസ് യു മാർച്ചിനിടെ സംഘർഷം; റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

മലപ്പുറം: പ്ലസ്‌വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കളക്ടറേറ്റ് റോഡ് ഉപരോധിച്ച് കെഎസ്യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്ലസ്‌വൺ സീറ്റ് വിഷയത്തിൽ വച്ച കമ്മിറ്റി കാര്യക്ഷമം ആകണമെന്നും പട്ടികജാതി വിദ്യാർത്ഥികളുടെ ഗ്രാൻഡ് ഏറെ നാളുകളായി വിതരണം ചെയ്യുന്നില്ല തുടങ്ങിയവ ഉന്നയിച്ചാണ് കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തിയത്. തുടർന്നാണ് കോഴിക്കോട്- പാലക്കാട് റോഡ് ഉപരോധിച്ചത്. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധത്തിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കടക്കം പരുക്കുകൾ പറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലബാർ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. താത്കാലിക ബാച്ച് അനുവദിക്കാനും വിഷയത്തെ കുറിച്ച് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായാണ് കെഎസ്‌യു ഇപ്പോൾ സമരം പുനരാരംഭിച്ചത്.

ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥി സംഘടനകളുടെ നേത്രത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. തലസ്ഥാനത്ത് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. ആയിരത്തോളം പ്രവർത്തകരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളി ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്തെ സമരം.

തലസ്ഥാനത്തെ യൂത്ത് ലീഗിന്റെ സമരത്തിന് പുറമെ സംസ്ഥാനത്തെ പലയിടങ്ങളിലും ഇന്നലെ പ്രതിഷേധം ഇരമ്പിയിരുന്നു. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയായിരുന്നു മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ കളക്ട്രേറ്റ് മാർച്ച്. ഫ്രറ്റേണിറ്റിപ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴി വെച്ചതോടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്നലെ കോഴിക്കോട് ഫ്രറ്റേണിറ്റിയും എസ്ഡിപിഐയും ആർഡിഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബിജെപി കോഴിക്കോട് ഡിഡി ഓഫീസിലേക്ക് നടത്തിയ മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ കെ എസ് യു നടത്തിയ തൃശ്ശൂർ ഡി ഇ ഒ ഓഫീസ് ഉപരോധത്തിലും സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *