ജഡ്ജിയുടെ വളർത്തുനായയെ കാണാതായി; വീട്ടുകാരും അയൽക്കാരും തമ്മിൽ തർക്കം, കൊല്ലുമെന്ന് ഭീഷണിയും; നിരവധി പേർക്കെതിരെ കേസ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ജഡ്ജിയുടെ വളർത്തുനായയെ ചൊല്ലി ജഡ്ജിയുടെ വീട്ടുകാരും അയൽക്കാരും തമ്മിൽ വാക്ക്പോര്. അയൽക്കാരാണ് നായയെ കാണാതായതിന് പിന്നിലെന്നാണ് ജഡ്ജിയുടെ കുടുംബം ആരോപിക്കുന്നത്. ജഡ്‌ജിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരം പ്രദേശത്തെ നിരവധി പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹർദോയിലെ സിവിൽ കോടതി ജഡ്ജിയുടെ നായയെയാണ് കാണാതായത്. ബെയ്‌റേലിയിലെ സൺസിറ്റി കോളനിയിലാണ് ജഡ്ജിയും കുടുംബവും താമസിക്കുന്നത്.
ന്യായാധിപന്റെ കുടുംബവും അയൽക്കാരൻറെ കുടുംബവും തമ്മിൽ കുറച്ചുദിവസങ്ങൾക്ക് മുമ്പ് തർക്കമുണ്ടായതായി പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ പറയുന്നു. അയൽക്കാരൻറെ മകൻ ജഡ്ജിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറിലുണ്ട്.
മേയ് 16 ന് രാത്രി പത്ത് മണിയോടെ അയൽക്കാരൻറെ ഭാര്യയും ജഡ്ജിയുടെ കുടുംബവും തമ്മിൽ നായയുടെ പേരിൽ വഴക്കുണ്ടായി. അയൽവാസിയുടെ ഭാര്യയേയും മകളേയും നായ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കലഹം. തുടർന്നാണ് നായയെ കാണാതായത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ ജഡ്ജി ബെയ്‌റേലി പോലീസിനെ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. നിയമനടപടി സ്വീകരിക്കാൻ ഏരിയ ഓഫീസർ നിർദേശം നൽകിയതിനെ തുടർന്ന് നായയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവത്തെ കുറിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ന്യായാധിപന്റെ കുടുംബം അതിന് തയ്യാറായില്ലെന്നാണ് വിവരം.