ആശുപത്രിയിലെ മലിനജലം ജനവാസ മേഖലയിൽ കെട്ടിക്കിടക്കുന്നു; ആഫ്രിക്കൻ ഒച്ചും സജീവം; വലഞ്ഞ് ജനങ്ങൾ

കണ്ണൂർ: കണ്ണൂരിൽ മലിന ജലവും ആഫ്രിക്കൻ ഒച്ചും കെട്ടിക്കിടക്കുന്നത് കാരണം നാട്ടുകാർ വലയുന്നു. മലിനജലം കെട്ടി നില്ക്കാൻ അനുവദിക്കക്കരുതെന്നും, കൊതുക് പെരുകുമെന്നൊക്കെ സ്ഥിരം ബോധവത്കരണം നൽകുന്ന ആരോഗ്യവകുപ്പിന്റെ കീഴിലെ ജില്ലാ ആശുപത്രിയിൽ നിന്നാണ് മലിനജലം ജനവാസ മേഖലയിലേക്കൊഴുകിയെത്തുന്നത്. കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തെ അവസ്ഥയാണിത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലപ്രശ്നത്തിന് മൂന്നുമാസത്തിനിപ്പുറവും പരിഹാരമായിട്ടില്ല.
നല്ല ഒരു ഓട പോലുമില്ലാത്ത സാഹചര്യമാണ് ഇവിടെ. ആശുപത്രി പരിസരം തന്നെയാണ് ഇത്തരത്തിൽ വൃത്തിഹീനമായി കിടക്കുന്നത്. മലിനജലം ഇങ്ങനെ കെട്ടിക്കിടക്കാൻ തുടങ്ങിയതിന് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളും ഇവിടെ സജീവമാണ്. മലിനജല പ്ലാന്റിന്റെ പണി നടക്കുകയാണെന്നാണ് ജില്ലാ ആശുപത്രി ന്യായം പറയുന്നത്. കന്റോൺമെന്റിന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി വേണമെന്ന് ജില്ലാ പഞ്ചായത്തും വിശദമാക്കുന്നതോടെ ബുദ്ധിമുട്ട് പരിസരവാസികൾക്കാണ്. എല്ലാം സഹിച്ചും ക്ഷമിച്ചും ഇരുന്നൂറിലധികം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.