കൊച്ചി കാന ശുചീകരണത്തിലെ വീഴ്ചയിൽ സർക്കാരിന് വിമർശനം; അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഹൈക്കോടതി

 കൊച്ചി കാന ശുചീകരണത്തിലെ വീഴ്ചയിൽ സർക്കാരിന് വിമർശനം; അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ കാന ശുചീകരണത്തിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ ഹൈക്കോടതിയുടെ വിമർശനം. അവസാന നിമിഷത്തിലാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് കോടി ചോദിച്ചു. ഒരു മാസ്റ്റർ പ്ലാൻ വേണ്ടേയെന്നും കോടതി ചോദ്യമുന്നയിച്ചു. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും കാര്യക്ഷമമായ നടപടികള്‍ ഇല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ കൊച്ചി നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മുന്നിലെത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

കാനകളുടെ ശുചീകരണത്തില്‍ പലവട്ടം പലകാര്യങ്ങളും പറഞ്ഞു മടുത്തുവെന്ന് കോടതി പറഞ്ഞു. കുറച്ചുനേരം മഴപെയ്താല്‍ തന്നെ വലിയ ദുരിതമാണ്. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും മാറ്റമൊന്നും ഉണ്ടായിട്ടില്ല. വീഴ്ചകള്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു കാരണമായി പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മഴക്കാലത്തിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ ദുര്‍ബലമാണെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. കാനകളില്‍ മാലിന്യം തള്ളുന്നത് വലിയ പ്രശ്‌നമാണെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെതിരെ മിന്നല്‍ പരിശോധനയടക്കം നടത്തുന്നുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. അതേസമയം, ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *