‘കേരളത്തിൽ ശിക്ഷ കുറവാണ്’; മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

 ‘കേരളത്തിൽ ശിക്ഷ കുറവാണ്’; മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കേരളത്തിൽ ശിക്ഷ കുറവെന്ന് പറഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. മധുര രാമനാഥപുരം പരമകോടി സ്വദേശി നന്ദശീലൻ ആണ് അറസ്റ്റിലായത്. കൊല്ലങ്കാവ് സ്വദേശിനിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി, ശ്രമം പരാജയപ്പെട്ടപ്പോൾ യുവതിയെ ചവിട്ടി തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ പിൻതുടർന്ന ബൈക്ക് യാത്രികന് നേരെ മുളക് പൊടി വിതറുകയും പ്രെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. അന്വേഷണത്തിനൊടുവിൽ നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യത കാരണമാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നാണ് പ്രതി പറയുന്നത്. തമിഴ്നാട്ടിൽ ശിക്ഷ കൂടുതലാണെന്നും കേരളത്തിൽ ശിക്ഷ കുറവെന്നും പ്രതി പോലീസിനോട് പറഞ്ഞു.

സംഭവദിവസം തിരുനെൽവേലിയിൽനിന്ന് തെങ്കാശി വഴി ബൈക്കിൽ പാലോടെത്തിയ പ്രതി എ.ടി.എമ്മിൽ കയറി പണം എടുത്ത ശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോയി. പിന്നാലെ പുത്തൻ പാലത്തിന് സമീപത്ത് വച്ച് സ്കൂട്ടറിൽ മകനുമായി വീട്ടിലേക്ക് പോയ കൊല്ലങ്കാവ് സ്വദേശിനി സുനിതയുടെ കഴുത്തിൽ കിടന്ന സ്വർണമാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശ്രമം പരാജയപ്പെട്ടപ്പോൾ സുനിതയെ ചവിട്ടി തള്ളിയിട്ട് രക്ഷപ്പെട്ടു.

ഇത് കണ്ട ബൈക്ക് യാത്രക്കാരനായ ബന്നറ്റ് പ്രതിയെ പിൻതുടർന്ന് കല്ലംമ്പാറയിൽ വച്ച് പിടികൂടി. എന്നാൽ പ്രതി കയ്യിൽ കരുതിയിരുന്ന മുളക് പൊടി വിതറിയ ശേഷം പ്രെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച ശേഷം കിള്ളിയാറ്റിൽ ചാടി രക്ഷപ്പെട്ടു. ഇതിനിടയിൽ പ്രതിയുടെ ഫോണും എ.ടി.എമ്മിലെ സ്ലിപ്പും നഷ്ടപ്പെട്ടു. ഉടൻ തന്നെ പോലീസെത്തി ബൈക്കും മൊബൈൽ ഫോണും സ്ലിപ്പും കസ്റ്റഡിയിലെടുത്തു.

സുനിതയുടെയും ബന്നറ്റിൻ്റെയും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മധുര രാമനാഥപുരം പരമകോടി സ്വദേശി നന്ദശീലൻ(25) ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നെടുമങ്ങാട് പോലീസാണ് നന്ദശീലനെ അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി കെ.എസ്. അരുൺ, സി.ഐ. മിഥുൻ ടി.കെ , എസ്.ഐ ജെ. സന്തോഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ചൊവ്വാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *