ഇരുപത്തിയഞ്ചു വിരലുകളുമായി ആൺകുഞ്ഞ് പിറന്നു; ദൈവാനുഗ്രഹം കൊണ്ടെന്ന് കുടുംബം

ബംഗളൂരു: 13 കൈവിരലുകളും പന്ത്രണ്ട് കാല്‍ വിരലുകളുമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയിലാണ് സംഭവം. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരത്തില്‍ ഒരു കുഞ്ഞ് പിറന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
കുഞ്ഞിന്റെ വലതുകൈയില്‍ ആറുവിരലുകളും ഇടത്തേ കൈയില്‍ ഏഴുവിരലുകളുമാണ് ഉള്ളത്. ഇരുകാലുകളിലുമായി ആറ് വീതം വിരലുകളാണ് ഉള്ളത്. ഭാരതിയാണ് (35) കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ പിതാവ് ഗുരപ്പ കോണൂര്‍ സന്തോഷം പ്രകടിപ്പിച്ചു. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരമൊരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കാനായതെന്ന് അമ്മ ഭാരതി പറഞ്ഞു. ശിശുക്കളില്‍ അധിക വിരലുകളും കാല്‍വിരലുകളും ഉണ്ടാകുന്ന അപൂര്‍വ ജനിതക വൈകല്യമായ പോളിഡാക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
അതേസമയം മറ്റൊരു കുഞ്ഞിന്റെ ജനനവും വാർത്ത ആയിരുന്നു. രണ്ടു തലയും നാലു കൈകളുമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. ഉത്തർപ്രദേശിലെ സക്രാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കിറാതാപൂരിലാണ് സംഭവം. രമാദേവിയെന്ന യുവതിയാണ് രണ്ടു തലയും നാലുവീതം കൈകാലുകളുമുള്ള കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെയാണ് നാൽപതുകാരിയായ യുവതി വിചിത്രരൂപമുള്ള കുഞ്ഞിനെ പ്രസവിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് പ്രസവ വേദനയെ തുടർന്ന് യുവതിയെ പിഎച്ച്സിയിൽ പ്രവേശിപ്പിക്കുന്നത്. പിറ്റേന്ന് പുലർച്ചെ അഞ്ചിന് കാഴ്ചയിൽ വിചിത്രമായ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെ, നവജാത ശിശുവിനെ കാണാൻ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ആശുപത്രിയിലെത്തി. വാർത്ത പുറത്തുവന്നതോടെ അസാധാരണ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ ആളുകളുടെ തിക്കും തിരക്കുമായിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം നവജാത ശിശു മരിച്ചുപോയെന്ന വാർത്തകളും വന്നു. രാവിലെ 10 മണിയോടെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയുടെ ശരീരം മറ്റൊരു ശരീരവുമായി ഒട്ടിപ്പിടിച്ചതാണെന്ന് ഡോക്ടർമാർ പറഞ്ഞു, അതായത് ഒരു ശരീരം വളരുകയും മറ്റേത് വളർച്ച മുരടിച്ച നിലയിലായിരുന്നു. തന്റെ ഭാര്യ അസാധാരണമായ ഒരു കുഞ്ഞിന് ജന്മം നൽകിയെന്ന് ഭർത്താവ് രാംഫാൽ പറഞ്ഞു.കുഞ്ഞ് ജനിച്ച സമയത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, കുട്ടിയുടെ മുഖവും കൈകാലുകളും കണ്ട് ആളുകൾ ഞെട്ടി.