വയനാടിന് ഐക്യദാർഢ്യം; നെഹ്റുട്രോഫി വള്ളംകളി മാറ്റിവച്ചു, മറ്റൊരു ദിവസം നടത്തും

ആലപ്പുഴ: വയനാട് മുണ്ടക്കൈയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി നെഹ്റുട്രോഫി വള്ളംകളി. ഇത്തവണത്തെ നെഹ്റുട്രോഫി വള്ളംകളി മാറ്റിവച്ചു. ഓഗസ്റ്റ് 10 ന് നടക്കേണ്ട വള്ളംകളി ആണ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചത്. വള്ളംകളി ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താമെന്നാണ് തീരുമാനം.
നേരത്തെ നിശ്ചയിച്ച സാംസ്കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചത്. പക്ഷെ കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നു. ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല.