സഞ്ജുവിനെതിരെ ‘ആവേശം’ ഒട്ടും ചോരാതെ നടപടികൾ; യൂട്യൂബറിന് ‘കുളിച്ച’ കാറും നഷ്ടമാകും; ടാറ്റ സഫാരി പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റാൻ തീരുമാനം

ആലപ്പുഴ: കാറിനുള്ളിലെ ആവേശം മോഡൽ സ്വിമ്മിംഗ് പൂൾ തയാറാക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കൂടുതൽ നടപടികൾ. ഇതോടെ സ്വിമ്മിംഗ് പൂള്‍ ഒരുക്കി റോഡിലേക്ക് ഇറക്കിയ കാറും തല്‍ക്കാലത്തേക്ക് സഞ്ജുവിന് നഷ്ടമാകും. സഞ്ജുവിനെതിരെ ആറ് വകുപ്പുകളാണ് ചുമത്തിയത്. വണ്ടിയുടെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്തു. ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതായിരുന്നു നടപടി.
സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു. ഉച്ചക്ക് കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസ്സറും ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്ക് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ കൈമാറും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി.
നിലവില്‍ ആര്‍ടിഒയുടെ കസ്റ്റഡിയിലുള്ള കാര്‍ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്.
ആവേശം സിനിമാ സ്റ്റൈലില്‍ സഫാരി കാറിനുള്ളിലാണ് സഞ്ജുവും സംഘവും സ്വിമ്മിങ് പൂള്‍ ഒരുക്കിയത്. ഇതിന്റെ വീഡിയോ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കമാണ് യൂട്യൂബില്‍ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. നാട്ടുകാർ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംഭവം പരിഗണിച്ചത്. മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനെ അറിയിച്ചു.