മഴ വരുത്തിവച്ച പട്ടിണി മാറ്റാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കല്യാണം കഴിപ്പിക്കുന്ന നാട്

 മഴ വരുത്തിവച്ച പട്ടിണി മാറ്റാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കല്യാണം കഴിപ്പിക്കുന്ന നാട്

മൺസൂൺ കാലത്തെ പ്രതീക്ഷയോടെ കാണുന്ന ഒരുപാട് പേരുണ്ട്. വളരെ സന്തോഷത്തോടുകൂടി വരവേൽക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ ആ മഴക്കാലത്തെ പേടിയോടു കൂടി വരവേൽക്കുന്ന ഒരുപറ്റം പെൺകുട്ടികളും നമ്മുടെ ലോകത്തുണ്ട്. വേറെ എവിടെയും അല്ല, അങ്ങ് പാകിസ്ഥാനിൽ. കാലാവസ്ഥാ വ്യതിയാനം മൂലം പെട്ടെന്ന് തന്നെ കല്യാണം കഴിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ അവസ്ഥ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? മഴക്കാലം കവരുന്നത് അവരുടെ ബാല്യത്തെ കൂടിയാണ്. വെറും 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടേണ്ട അവസ്ഥയിലാണ് പാകിസ്ഥാനിലെ മാതാപിതാക്കൾ. പകരമായി അവർ വാങ്ങുന്നത് വലിയ തുകയും. ഉപജീവനത്തിനായി പണം നേടുക എന്നതിനപ്പുറം തങ്ങൾ അനുഭവിക്കുന്ന പട്ടിണിയിൽ നിന്ന് മക്കളെങ്കിലും രക്ഷപ്പെടട്ടെ എന്ന പ്രതീക്ഷയാണ് ഈ വിവാഹത്തിന് പിന്നിൽ പല മാതാപിതാക്കൾക്കും ഉള്ളത്.

ഇസ്ലാമിക രാഷ്ട്രത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശൈശവവിവാഹം വ്യാപകമാണ്. ഡിസംബറിൽ പ്രസിദ്ധീകരിച്ച സർക്കാർ കണക്കുകൾ പ്രകാരം 18 വയസ്സിന് മുൻപ് വിവാഹിതരായ പെൺകുട്ടികളുടെ എണ്ണത്തിൽ ലോകത്ത് ആറാം സ്ഥാനത്താണ് പാകിസ്ഥാൻ. വ്യത്യസ്ത പ്രദേശങ്ങളിൽ വിവാഹത്തിനുള്ള നിയമപരമായ പ്രായം 16 മുതൽ 18 വരെ വ്യത്യാസപ്പെടുന്നു. എന്നാൽ ഈ നിയമങ്ങളെല്ലാം അപൂർവമായി മാത്രമേ നടപ്പാക്കപ്പെടുകയുള്ളൂ.

എന്നാൽ ഒരുകാലത്ത് ശൈശവ വിവാഹ ഏറെ നടന്ന പ്രദേശങ്ങളിൽ പോലും കഴിഞ്ഞ കുറച്ചു നാളുകളിൽ പുരോഗമനപരമായ മാറ്റങ്ങൾ വന്നിരുന്നു. എന്നാൽ അവിടമെല്ലാം വീണ്ടും പഴയ സ്ഥിതിയിലേക്ക് തിരിച്ചു പോകാൻ നിർബന്ധിതമാകുകയാണ്. മൺസൂൺ കാലം വരുത്തിവയ്ക്കുന്ന ജീവിത പ്രാരാബ്ദങ്ങളെ മറികടക്കാൻ വിവാഹം ചെയ്യേണ്ടി വരുന്ന 15 വയസ്സ് പോലും തികയാത്ത പെൺകുട്ടികൾ അവിടെ ‘മൺസൂൺ വധുക്കൾ’ എന്നാണ് അറിയപ്പെടുന്നത്. ഇതിനെല്ലാം കാരണമായത് 2022ൽ പാക്കിസ്ഥാൻ സാക്ഷ്യം വഹിച്ച മഹാപ്രളയമാണ്.

ജൂലൈ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന സമ്മർ മൺസൂൺ കാലം കുറച്ചു നാളുകൾക്ക് മുൻപ് വരെ പാകിസ്താനിലെ കർഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സമയമായിരുന്നു. വിളകൾക്ക് ഏറ്റവും അനുയോജ്യമായ ഈ കാലാവസ്ഥയാണ് പല പ്രദേശങ്ങളിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയിരുന്നത്.

എന്നാൽ കാലാവസ്ഥാ വ്യതിയാനം പിടിമുറുക്കിയതോടെ മൺസൂണിന്റെ ഭാവം മാറി. അതിശക്തമായ മഴ ജനജീവിതം ദുരിതത്തിലാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നു മാത്രമല്ല സാധാരണയിലും അധിക ദിവസങ്ങളോ ആഴ്ചകളോ മഴ നീണ്ടുനിൽക്കുന്നത് കൃഷിയിടങ്ങൾക്ക് വലിയ ദോഷങ്ങൾ വരുത്തിവയ്ക്കുന്നു. മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഈ കാലയളവിൽ നിത്യസംഭവമായി തീർന്നു. കഷ്ടപ്പെട്ട് കാത്തു പരിപാലിക്കുന്ന വിളകൾ കൺമുന്നിൽ നിമിഷനേരംകൊണ്ട് നാമാവശേഷമാകുന്ന കാഴ്ച. കൃഷിയിടങ്ങളും വീടും സകലതും നഷ്ടപ്പെട്ട് വിധിയെ പഴിച്ച് ജീവിക്കേണ്ടിവരുന്ന അവസ്ഥയാണ് ഭൂരിഭാഗം ജനങ്ങളുടേതും.

2022ലെ പ്രളയക്കെടുതിയിൽ നിന്നും കരകയറാത്തവർ ഇനിയും ബാക്കിയുണ്ട്. കുടുംബത്തിന് ആഹാരം പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തെ മറികടക്കാൻ ചെറിയ പ്രായത്തിലുള്ള പെൺമക്കളെ വിവാഹം കഴിപ്പിച്ചു വിടുക എന്നതാണ് പല മാതാപിതാക്കളും കണ്ടെത്തുന്ന അവസാന അത്താണി.

ഉപജീവനത്തിന് ഒരു മാർഗവും കണ്ടെത്താനാവാതെ വരുന്നതോടെ പെൺകുട്ടികളെ വിവാഹം ചെയ്തു പകരമായി പണം സ്വീകരിക്കുന്ന പ്രവണത നാൾക്കുനാൾ വർധിച്ചുവരുന്നു. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ദാതു ജില്ലയിലാണ് ഇത്തരം വിവാഹങ്ങളിൽ ഏറിയ പങ്കും നടക്കുന്നത്. സ്വന്തം പ്രായത്തെക്കാൾ ഇരട്ടിയിലധികം പ്രായമുള്ളവരെ പോലും വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥയിലൂടെയാണ് ഇവിടുത്തെ പെൺകുട്ടികൾ കടന്നുപോകുന്നത്. കഴിഞ്ഞ മൺസൂൺ മുതൽ ഈ മൺസൂൺ കാലം വരെ 45 ൽ അധികം ശൈശവ വിവാഹങ്ങൾ നടന്ന ഗ്രാമങ്ങൾ പോലുമുണ്ട്.

വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ട് അഭയാർഥി ക്യാംപുകളിൽ നിന്നുമാണ് പലരും പെൺകുട്ടികളെ വരനൊപ്പം പറഞ്ഞുവിടുന്നത്. രണ്ടര ലക്ഷം പാക്കിസ്ഥാൻ രൂപ വരെ പെൺകുട്ടിയുടെ വീട്ടുകാർക്ക് വരനും കുടുംബവും പ്രതിഫലമായി കൈമാറാറുമുണ്ട്. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാകുന്ന പ്രായമായില്ലെങ്കിലും വിവാഹം നടക്കാൻ പോകുന്നു എന്നറിയുന്നതോടെ ഒട്ടേറെ സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് ഓരോ വധുവും വരന്റെ കൈപിടിച്ചിറങ്ങുന്നത്. എന്നാൽ ഇതോടെ ഇവരുടെ പ്രശ്നം അവസാനിക്കുന്നില്ല എന്നതാണ് മറ്റൊരു ഭയാനകമായ വസ്തുത.

ഭൂരിഭാഗം ആളുകളും വധുവിന്റെ വീട്ടുകാർക്ക് കൊടുക്കാനുള്ള പണം വായ്പ എടുത്താണ് സ്വരൂപിക്കുന്നത്. ഫലമോ, കുറച്ചുനാളുകൾക്കുള്ളിൽ തന്നെ കടബാധ്യത മൂലം ഇവരുടെ ജീവിതം ദുസ്സഹമാകുന്നു. ജോലിയോ നിത്യവൃത്തിക്ക് മറ്റു വഴികളോ ഇല്ലാതെ ജീവിതം വഴിമുട്ടി കൈക്കുഞ്ഞുങ്ങളുമായി തിരികെ മാതാപിതാക്കരികിലേയ്ക്ക് ചെറുപ്രായത്തിൽ തന്നെ മടങ്ങുന്ന പെൺകുട്ടികളും നിരവധിയാണ്.

ലോകത്തിൻ്റെയും പാക്കിസ്ഥാന്റെ തന്നെയും മറ്റു പല ഭാഗങ്ങളിലും പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം എന്ന് കണക്കാക്കുന്ന പ്രായത്തിൽ ഒന്നിലധികം കുട്ടികളുമായി ഇനി ജീവിതം എന്ത് എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഇവിടുത്തെ മൺസൂൺ വധുക്കൾ.
ശൈശവ വിവാഹ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളിൽ അഞ്ചു വർഷംകൊണ്ട് ഉണ്ടായ പുരോഗതി ഒറ്റയടിക്ക് ഇല്ലാതാകുന്ന നിലയിലാണ് പ്രളയത്തിനുശേഷം പാക്കിസ്ഥാനിലെ പ്രായം തികയാത്ത പെൺകുട്ടികളുടെ വിവാഹ കണക്കുകൾ പുറത്തുവരുന്നത് എന്ന് യൂണിസെഫിന്റെ റിപ്പോർട്ടിലും പറയുന്നു.

ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സന്നദ്ധ സംഘടനകളും മനുഷ്യാവകാശ സംഘടനകളുമൊക്കെ രംഗത്തുണ്ട്. ഇവരുടെ ഇടപെടലുകളിലൂടെ വിവാഹം മാറ്റിവച്ചതിനെ തുടർന്ന് പിന്നീട് കൈത്തൊഴിലുകൾ പരിശീലിച്ച് തുച്ഛമെങ്കിലും ഉപജീവനമാർഗം കണ്ടെത്താനും പഠനം തുടരാനും സാധിച്ച പെൺകുട്ടികളെയും കാണാം.

പെയ്തൊഴിയുന്ന മഴയ്ക്കൊപ്പം പല പെൺകുട്ടികൾക്കും നഷ്ടമാകുന്നത് അവരുടെ സ്വപ്നം കൂടിയാണ്. അതുകൊണ്ടുതന്നെ ആർത്തുല്ലസിച്ച് പെയ്യുന്ന മഴയെ കണ്ണീരോടുകൂടി നോക്കി നിൽക്കാനേ അവർക്ക് സാധിക്കുകയുള്ളൂ. അവർ മഴയെ ആസ്വദിക്കുന്ന കാലം ഇനിയും അകലെയാണ്

Leave a Reply

Your email address will not be published. Required fields are marked *