‘പറക്കും വെടിയുണ്ട’യെ നിയന്ത്രിക്കാൻ പെൺകരുത്ത്; തേജസ് യുദ്ധവിമാനം പറത്താൻ അനുമതി ലഭിച്ച ആദ്യ വനിതാ പൈലറ്റായി മോഹന സിംഗ്

ന്യൂഡൽഹി: തേജസ് യുദ്ധവിമാനം പറത്താൻ അനുമതി ലഭിച്ച ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് യുദ്ധവിമാനം പറത്താൻ ആണ് മോഹന എത്തുന്നത്. ഫ്‌ളൈയിങ് ബുള്ളറ്റ്‌സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മോഹന.
അടുത്തകാലംവരെ മിഗ് 21 വിമാനങ്ങൾ പറത്തിക്കൊണ്ടിരുന്ന മോഹന സിങ്, പാകിസ്താൻ അതിർത്തിയോടു ചേർന്നുള്ള ഗുജറാത്ത് സെക്ടറിലെ നാലിയ എയർ ബേസ് എല്‍.സി.എ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) സ്‌ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. അടുത്തിടെ ജോദ്പുരിൽ നടന്ന തരംഗ് ശക്തി എന്ന സേനാ ആഭ്യാസത്തിന്റെയും ഭാഗമായിരുന്നു.
ഇന്ത്യൻ വ്യോമസേനയിൽനിന്ന് ഫൈറ്റർ പൈലറ്റുമാരായ ആദ്യ മൂന്നുവനിതകളിൽ ഒരാളായിരുന്നു രാജസ്താനിലെ ജുൻജുൻ സ്വദേശിനിയായ മോഹന. ഭാവന കാന്ത്, അവണി ചതുർവേദി എന്നിവരായിരുന്നു മറ്റുരണ്ടുപേർ. ഇരുവരും നിലവിൽ എസ്.യു 30 എം.കെ.ഐ യുദ്ധവിമാനങ്ങൾ പറത്തുകയാണ്. 2018-ല്‍ ആവണി ചതുര്‍വേദിയാണ് തനിച്ച് യുദ്ധവിമാനം പറത്തിയ ആദ്യത്തെ ഇന്ത്യന്‍വനിത. 2016-ലാണ് യുദ്ധവിമാനങ്ങളിൽ വനിതാ പൈലറ്റുമാരെ നിയമിച്ചുതുടങ്ങിയത്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിലവിൽ 20 വനിതാ ഫൈറ്റർ പൈലറ്റുമാരാണുള്ളത്.
ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ്, 4.5-ജനറേഷനില്‍ പെട്ട വിവിധോദ്ദേശ്യ യുദ്ധവിമാനമാണ്. കാര്യക്ഷമമായ വ്യോമാക്രമണം നടത്തുന്നതിനും കരമാര്‍ഗമുള്ള സൈനികദൗത്യങ്ങള്‍ക്ക് ആകാശത്തുനിന്ന് പിന്തുണ നല്‍കുന്നതിനുമായാണ് തേജസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
തേജസ് വിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകളാണ് വ്യോമസേനയിലുള്ളത്. ഫ്‌ളൈയിങ് ഡാഗ്ഗേഴ്‌സ് (പറക്കും കഠാര) എന്നറിയപ്പെടുന്ന 45-ാം നമ്പര്‍ സ്‌ക്വാഡ്രണിലും ഫ്‌ളൈയിങ് ബുള്ളറ്റ്‌സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിലുമാണ് തേജസ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
സമാനമായ യുദ്ധവിമാനങ്ങളുമായി താരത്യം ചെയ്യുമ്പോള്‍ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമാണ് തേജസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. പറക്കലിനിടെ ഇതുവരെ ഒരു അപകടവും ഉണ്ടാക്കിയിട്ടില്ല എന്ന നേട്ടവും തേജസിനുണ്ട്.