മന്ത്രി കെ.രാധാകൃഷ്ണനു പകരം മാനന്തവാടി എംഎൽഎ ഒ.ആർ. കേളു? സച്ചിൻ ദേവ് അടക്കമുള്ളവർ പരിഗണനയിൽ; ചർച്ചകൾ പുരോഗമിക്കുന്നു

കോട്ടയം ∙ ആലത്തൂരിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.രാധാകൃഷ്ണനു പകരം മാനന്തവാടി എംഎൽഎ ഒ.ആർ. കേളു മന്ത്രിയാവാൻ സാധ്യത. സിപിഎമ്മിന്റെ യുവ മുഖമായ സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് കേളുവിന്റെ അനുകൂല ഘടകങ്ങൾ.
പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. ഇതോടെ വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യവും ലഭിക്കും. ഒന്നാം പിണറായി സർക്കാരിലും വയനാട്ടിൽനിന്നു മന്ത്രി ഉണ്ടായിരുന്നില്ല.
പട്ടിക ജാതിയിൽനിന്നു തന്നെ മന്ത്രി മതിയെന്ന തീരുമാനമുണ്ടായാൽ മാത്രമേ കേളുവിനു പകരം മറ്റു പേരുകൾ പരിഗണനയിൽ വരികയുള്ളൂ. 2011 ലെ ഉമ്മൻചാണ്ടി സർക്കാരിൽ പട്ടിക വർഗ വിഭാഗത്തിൽനിന്നു പി.കെ.ജയലക്ഷ്മി യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു.
നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലായിരിക്കും മന്ത്രി കെ. രാധാകൃഷ്ണന്റെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനം. മന്ത്രിസഭാ പുനഃസംഘടന നിയമസഭാ സമ്മേളനത്തിനു മുൻപ് നടക്കാനാണ് സാധ്യത. ഈ മാസം 10നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. അതിനു ശേഷം മതി പുനഃസംഘടന എന്നും അഭിപ്രായമുണ്ട്. പുതിയ മന്ത്രി എത്തുന്നതിനൊപ്പം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വേണമോ എന്നും ആലോചനയുണ്ട്. പട്ടികജാതിക്കാരനായ രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയത് വലിയ അഭിനന്ദനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.